Tuesday 24 February 2015

കവിത :-പഴയ പരിചിത മുഖങ്ങൾ
കവി    :-ചാൾസ്‌ ലാംബ് (1775-1834)
പരിഭാഷ (1969-ൽ):- കെ .രാമചന്ദ്രൻ

ബാല്യത്തിലെ കളിത്തോഴർ, പിന്നെ  പ്പാറ-
ശാലാദിനങ്ങളിൽ കൂടെ പ്പഠിച്ചവർ,
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

ആനന്ദ മത്തരായാടിയും പാടിയും
തിന്നും കുടിച്ചുംപിരിയാത്ത കൂട്ടുകാർ.
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌
  
പണ്ടുഞാൻ പ്രേമിച്ച സുന്ദരിക്കുട്ടിയെൻ 
മുന്നിലെന്നേക്കുമായ് വാതിലടച്ചവൾ .
സർവരും സർവരും  സർവരും പോയി, ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌  

എന്റെ തോഴൻ,സ്നേഹനിർഭരനാം  തോഴ-
നെന്നാലൊരുനാളവനെപ്പിരിഞ്ഞു ഞാൻ
പരിചിതമുഖങ്ങളെ യോർത്തെടുത്തീടുവാ - 
നവനെവിട്ടെന്തിനോ പോയതാണന്ന് ഞാൻ 

എൻ ശൈശവത്തിൻ വിഹാരരംഗങ്ങളിൽ 
ചെന്നുഞാൻ പ്രേതം കണക്കെത്തിരഞ്ഞുപോയ്
പരിചിതമുഖങ്ങളെ ക്കാണുവാൻ കിട്ടാത്ത
മരുഭൂമിയായിട്ടു ലോകമേ മാറിയോ  

എന്നാത്മ മിത്രമേ, യെൻപിതൃഗേഹത്തി -
 ലെന്തുകൊണ്ടേ  നീ ജനിച്ചില്ല സോദരാ ?
പഴയ പരിചിത മുഖങ്ങളെപ്പറ്റി നാം
പലതും പറഞ്ഞിരുന്നേനെ  പരസ്പരം.

ചിലരത്തിൽ മരിച്ചൂ, ചിലർ പിരിഞ്ഞൂ, മറ്റു
പലരുമെന്നിൽനിന്നകന്നു മറഞ്ഞുപോയ്‌ .
സർവരും സർവരും  സർവരും പോയി ഹാ
പരിചിതമുഖങ്ങളെങ്ങെങ്ങോമറഞ്ഞുപോയ്‌

No comments:

Post a Comment