Tuesday 3 March 2015

കവിത:- സ്നേഹം കൊണ്ട് കൊല്ലുക.
കവി :-ബൂനാ   മൊഹമ്മദ്‌  
പരിഭാഷ;- കെ രാമചന്ദ്രൻ.


ബൂനാ   മൊഹമ്മദ്‌   (ജനനം 1987) ഒറോമോ വംശജനായ ഒരു എത്യോപ്യൻ അഭയാർത്ഥിയാ ണ് .ഇപ്പോൾ കാനഡയിൽ ജീവിക്കുന്നു.   ഒറോമോ  വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത മാതാപിതാക്കളോടൊപ്പം  അവിടെ രാഷ്ട്രീയ അഭയം തേടിയതാണ് .'ഒരു തലമുറയുടെ ശബ്ദം' എന്ന് ഈ കവി വാഴ്ത്തപ്പെട്ടിട്ടുണ്ട്.ലോകമാകെ സഞ്ചരിച്ചു കവിതാ ശില്പശാലകൾ നടത്തുകയും യുവാക്കൾക്കിടയിൽ കഥയും കവിതയും പങ്കിടുകയും ചെയ്യുന്നു.  ഈ ചെറുപ്പക്കാരൻ  സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നു,

 സ്നേഹം കൊണ്ട് കൊല്ലുക

പരിചയമില്ലാത്ത  ഒരാളെ  കാണിച്ചുതരൂ;
ഇനിയും നിങ്ങൾ കണ്ടെത്താത്ത ഒരു സുഹൃത്തിനെ ആ ആളിൽ  കാട്ടിത്തരാം .
വിജയത്തിന് കൊടുക്കേണ്ട വില മിക്കപ്പോഴും
എന്തിന്റെയും മാർഗത്തിലുള്ള പ്രതിബന്ധങ്ങളാണെന്നും 
ജനങ്ങൾ വെറും അക്കങ്ങളല്ലെന്നും
ഒന്ന് പുഞ്ചിരിക്കാൻ അത്ര വലിയ ഞെരുക്കമൊന്നും വേണ്ടെന്നും  പറയാം.
എന്റെ സമയത്തെ, സമ്പദ്ശാസ്ത്രം പോലെ പകുക്കുക
'ഹൈ" എന്നും'ബൈ ' എന്നും പറയാൻ എനിക്കിഷ്ടം തന്നെ,.അത് കുറച്ച്
ആദ്യത്തെ അഭിപ്രായത്തെ മറ്റെല്ലാം കൊണ്ട് ഗുണിച്ചെടുക്കണം.  
നിങ്ങൾ ഊഹിക്കുന്നത്‌ പോലെ , മുൻവിധികൾ സമയമെടുക്കും .
എന്നാൽ സമയം എന്റെ വ്യാപാരമാണ് ;
ധാരാളം ഡോളർ സമ്പാദിക്കാനുള്ളതാണ് .
സ്നേഹിക്കാൻ ചെലവു കുറവാണ് ;
എന്നിട്ടും നിങ്ങൾ വെറുക്കുന്നതെന്തിനാണ്‌ ?

ഒന്ന് നെറ്റി ചുളിക്കുവാൻ പേശികൾക്ക് വേണ്ട അധ്വാനം
ആകെ കീഴ്മേൽ മറിക്കാൻ വേണ്ടതിലും അധികമാണ്. 
എങ്കിലും, ഞാൻ മര്യാദ കാട്ടുമ്പോൾ അത് നിങ്ങൾ വെറുക്കുന്നു.
എന്റെ ആത്മാർത്ഥത നിങ്ങൾക്ക് പൊറുക്കാനാവുന്നില്ല.
നിങ്ങൾ ഇത്രയൊക്കെ ചീത്ത വിളിച്ചിട്ടും ഞാനിവിടെത്തന്നെ
ഇപ്പോഴും നിൽക്കുന്നതെന്തിനെന്നു നിങ്ങൾ അത്ഭുതം കൂറുന്നു.
മുഖ്യ കാരണം ഇതാണ്:
നിങ്ങൾക്കാവശ്യം ഒരാശ്ലേഷമാണ്‌  എന്ന് വിശ്വസിക്കാൻ
നിങ്ങളുടെ അജ്ഞത എന്നെ പ്രേരിപ്പിക്കുന്നു.


സ്നേഹം കൊണ്ടവരെ കൊല്ലാൻ പഠിച്ചത്  തൊട്ടിന്നോളം
ഞാൻ നമ്പർ വണ്‍  ജനശത്രുവായാണ്,
ഗുരുതര മനോരോഗിയായ സീരിയൽ പ്രേമിയായാണ്‌,
പരിഗണിക്കപ്പെട്ടത് . 
ഞാനാകട്ടെ , നമ്മുടെ അമ്മമാർക്ക് ആശംസ നേരുവാനാണ്
ഗൌരവമായാലോചിക്കുന്നത്.
കാരണം, നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 
ഞാൻ നിങ്ങളുടെ സഹോദരനാണ്.


മര്യാദയ്ക്കു പെരുമാറുന്ന എന്റെ ആൾക്കാരെക്കണ്ട്
ഒരു ടെഡ്ഡി ബെയർ ഭീകരവാദി   തണുത്തുറഞ്ഞുപോയി .
അതെ, നിങ്ങൾ ഒരു വംശീയവാദിതന്നെ, 
എങ്കിലും, കടന്നുവരാൻ നിങ്ങൾക്ക് ഞാൻ വാതിൽ തുറന്നുതരും.
ആർഭാടമായി വസ്ത്രം ധരിച്ചത്‌കൊണ്ട്
വലിയ ഭാവമൊന്നും വേണ്ട.
എനിക്ക് നിങ്ങളോട് ഭ്രാന്തമായ ദ്വേഷമില്ല.;
എനിക്കും കെട്ട കാലം ഉണ്ടായിരുന്നല്ലോ.
ഇതാ എന്റെ സെൽഫോണ്‍ ; നമുക്ക്  സംസാരിക്കാം
ഞാൻ നല്ലപോലെ ശ്രദ്ധിച്ചു കേൾക്കാറുമുണ്ട് .
കുടുംബം നിങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്നെന്നോ ?
ഏയ്‌ മനുഷ്യാ , എനിക്കറിയാം അവർ എങ്ങിനെ പെരുമാറുമെന്ന്.
എനിക്ക് കുട്ടികളെ ഇഷ്ടമാണ് , എന്നോടു പറയൂ
ഞാൻ വേണമെങ്കിൽ നിങ്ങളുടെ കുഞ്ഞിനു കൂട്ടിരിക്കാമല്ലൊ!


എടേ പയ്യൻ! ഞാൻ ഇങ്ങനെ നല്ലൊരുവനാകയാൽ,
വേണമെങ്കിൽ നിങ്ങളുടെ കാർ നോക്കാം,
പക്ഷെ , ഉടൻ മടങ്ങിവരുമെന്ന് വാക്കുതരണം. 
അതുകൊണ്ട്, ശാന്തനായിരിക്കൂ ; സ്വസ്ഥത കൈവിടാതിരിക്കൂ .
നിങ്ങളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലല്ലോ .
ഞാനൊരു ഭൃത്യനാണ്;  ചെയ്യുന്നതെല്ലാം യജമാനൻ കാണുന്നുണ്ട് .
അതിനാൽ,പച്ച പ്പരിഷ്കാരീ , നിനക്കെന്താണ് വേണ്ടതെന്നു പറഞ്ഞോളൂ .
ഒരു ഡോളറോ? ഇതാ, രണ്ടെടുത്തോളൂ .
ആച്ച്ചൂ!  അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,
വഴി കാണിക്കട്ടെ, കാര്യങ്ങൾ എളുപ്പമാക്കട്ടെ.

പിന്നെ, ഈ ആളുകളെ ബഹുമാനിക്കുക എന്ന ഏർപ്പാട്
ഞാൻ ചെയ്യുന്നതുതന്നെയാണ്.
സഹിഷ്ണുത കാട്ടുക എന്ന ഘട്ടം കഴിഞ്ഞ്.
നിങ്ങളെ മനസ്സിലാക്കുകയും , അംഗീകരിക്കുകയും 
ചെയ്യുന്ന പാതയിലാണിപ്പോൾ  .
അതുകൊണ്ട് പറഞ്ഞാട്ടെ,
സ്നേഹം നിങ്ങളെത്തേടി എത്തുമ്പോൾ 
നിങ്ങളെന്താണ്‌ ചെയ്യാൻ പോകുന്നത് ?
എന്റെ പൈതൃകത്തെ അവഹേളിക്കുകയോ?
വിഡ്ഢീ,നാമിരുവരും ആദമിന്റെയും ഹവ്വയുടെയും പിന്മുറക്കാരാണ്.
ങാ, കള! എന്ത് പറയുന്നു?
നീ അധികം ചില്ലറ ബാക്കിത്തന്നു , അത് ഞാൻ തിരിച്ചുതന്നു.

വഴിമാറിപ്പോകാൻ ശ്രമിക്കുന്ന ആളുകളെ ,
കടന്നുപോകാൻ ഞാൻ അനുവദിക്കുന്നു.
കാരണം, ഇത് ഞാനാണ് എന്നത് തന്നെ .
അവരും അങ്ങിനെതന്നെ ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
നിങ്ങൾ എന്റെ പേരു കശാപ്പു ചെയ്തു; പക്ഷെ ,സാരമില്ല.
ഇതൊക്കെത്തന്നെയാണ് എപ്പോഴും നടക്കുന്നത്.
ഞാൻ ഏതായാലും  നിങ്ങളെ തിരുത്തുന്നില്ല.
ഇത് വിചിത്രമായി തോന്നിയേക്കാം.
മാറ്റത്തിനുള്ള ശ്രമത്തിലാണ് ഞാൻ.
പരുഷമായ പെരുമാറ്റം മുടന്തുള്ളതാണെന്ന് എനിക്ക് തെളിയിക്കണം.
ഓരോ ദിവസവും  തെളിയിക്കണം

ഞാൻ വിനയത്തിൽ വിശ്വസിക്കുന്നു.;
നോട്ടം  താഴോട്ടു തിരിച്ചുവിടുന്നു.
എല്ലാം മുകളിൽനിന്നാണെങ്കിൽ, എല്ലാം ഒരുപോലെയുമാണ്‌.
പണം, കാറ്,വസ്‌ത്രങ്ങൾ,പ്രശസ്തി , 
ഇതിലൊന്നും എനിക്ക് മതിപ്പില്ല
ഞാനൊരു മുസ്ലിം   ആണ് ; അതിനാൽ, ലോകത്തെ ഇത്തരം
വിലകുറഞ്ഞ  വസ്തുക്കൾക്ക് ഒരർത്ഥവുമില്ല 

സമാധാനമെന്നാൽ വെറും യുദ്ധത്തിന്റെ അഭാവമല്ല
എന്നാണ് എന്നെ   പഠിപ്പിച്ചിട്ടുള്ളത്‌ .
സമാധാനം നാഥനെ ഓർക്കുന്നതിലൂ ടെ  
കൈവരുന്ന ഒരനുഭൂതിയാണ്.
അതിനാൽ, സമാധാനം നേടാൻ വേണ്ടി 
ഇനിയും എന്നെ വെറുക്കുന്നത് അർത്ഥശൂന്യമാണ്.
ഇത് വലിയൊരു സ്ഥലമാണ്;
നമുക്കെല്ലാം ഈ ലോകത്ത് ഒന്നിച്ചു ജീവിക്കാം.
സ്നേഹത്തിന്റെ ഈ ജിഹാദിൽ എന്നോടൊപ്പം ചേരാൻ
ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.
ഫണ്‍ഡമെന്റലിസം എന്നപദം തുടങ്ങുന്നത്
ഫണ്‍ എന്ന പദത്തോടെ ആയത് 
എന്തുകൊണ്ടെന്ന് ആദ്യമായി നിങ്ങൾക്ക് നേരിട്ടു മനസ്സിലാക്കാം.
നിങ്ങൾക്കിതു സമ്മതമല്ലെങ്കിൽപ്പോലും,
ഞാൻ വിധികല്പിക്കാനൊന്നും മുതിരില്ല.
നിങ്ങളെയെല്ലാം ഞാൻ സ്നേഹം കൊണ്ട് കൊല്ലും
അത്രതന്നെ.

പരിഭാഷകക്കുറി പ്പ് :'ഫണ്‍ഡമെന്റലിസം' എന്നാൽ മൌലികവാദമാണ്‌; 'ഫണ്‍' എന്നാൽ നേരമ്പോക്ക്‌,തമാശ,കളി,ഫലിതം എന്നൊക്കെ അര്ത്ഥം .ഇതിലെ നർമം കവിതയിൽ പരിഭാഷ  ഉപയോഗിച്ചാൽ നഷ്ടപ്പെടും എന്നതുകൊണ്ടാണ് അതേ വാക്കുകൾ തന്നെ പ്രയോഗിച്ചത്.

Monday 2 March 2015

കവിത:- എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.
കവി :- ജിമ്മി സാന്റിയാഗോ ബാക 

പരിഭാഷ;- കെ രാമചന്ദ്രൻ.

ജിമ്മി സാന്റിയാഗോ ബാക 1952 -ൽ  ന്യൂ മെക്സികൊയിലെ സാന്റ ഫെയിൽ ജനിച്ചു.പത്താം വയസ്സിൽ, മാതാപിതാക്കൾ ഉപേക്ഷിച്ച്, അനാഥ മന്ദിരത്തിൽ വളർന്നു.ഇരുപതാമത്തെ വയസ്സിൽ മയക്കുമരുന്ന് കൈവശം വച്ചതിനു അറസ്റ്റു ചെയ്യപ്പെട്ടു.പിന്നെ ആറര വർഷം തടവിൽ;മൂന്നു വർഷം ഏകാന്ത തടവിൽ . വിദ്യാലയത്തിൽ പഠിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനായിരുന്നു ഏകാന്ത തടവിൽ, വധശിക്ഷ   കാത്തു കഴിയുന്ന  തടവുകാർക്ക് സമീപം, പാർപ്പിച്ചത്‌. ജയിലിൽ വച്ചു പഠിച്ചു; കവിതകളെഴുതി.കവിതകൾ സഹതടവുകാർക്ക്  സിഗരറ്റിനു പകരം കൈമാറി. '.മദർ ജോണ്‍സ് ' മാസികയുടെ എഡിറ്റർ ഡെന്നിസ് ലെവർതോവ്  പിന്നീട് കവിതകൾ പ്രസിദ്ധീകരിച്ചു.1989-ൽ കവിതയ്ക്ക് ഹിസ്പാനിക് ഹെരിറ്റെജ് അവാർഡു ലഭിച്ചു(വിക്കിപ്പീഡിയ ) 

സ്വന്തം രാജ്യത്ത് തന്നെ അഭയാർത്ഥികളായി ജീവിക്കേണ്ടി വരുന്നവരാണ്  ഹിസ്പാനിക്കുകൾ. അമേരിക്കയിലെ സർക്കാരും മുഖ്യധാരയും കറുത്ത വർഗക്കാരോടെന്നപോലെ വിവേചനം കാട്ടുകയും അവഹേളിക്കുകയും അനാവശ്യമായി കേസെടുക്കുകയും തടവിലാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ജനവിഭാഗമാണ്‌ ഇവർ.ആ വിഭാഗത്തിൽ പെടുന്ന ഒരു 'ജനകീയകവി'യായാണ്‌ ബാക്ക സ്വയം വിശേഷിപ്പിക്കുന്നത്.ധാരാളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിൽക്കാനൊരിടം' (A place  to stand ) അസ്വസ്ഥമായ ചെറുപ്പകാലത്തെ ക്കുറിച്ചും ജയിൽ ജീവിതത്തെക്കുറിച്ചും ഉള്ള ഓർമക്കുറിപ്പുകളാണ്.

എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.

അവർ വെള്ളം വരുന്ന പൈപ്പ്  അടച്ചിടുന്നു,അതിനാൽ ഞാൻ വെള്ളമില്ലാതെ ജീവിക്കുന്നു
അവർ മതിലുകൾ കൂടുതൽ ഉയരത്തിൽ പണിയുന്നു, അതിനാൽ ഞാൻ വൃക്ഷത്തലപ്പുകൾ കാണാതെ ജീവിക്കുന്നു
അവർ ജനാലകളിൽ കറുത്ത ചായം പൂശുന്നു ,അതിനാൽ ഞാൻ സൂര്യപ്രകാശമില്ലാതെ ജീവിക്കുന്നു
അവർ എന്റെ കൂട് താഴിട്ടു പൂട്ടുന്നു,  അതിനാൽ ഞാൻ പുറത്തെങ്ങും  പോവാതെ ജീവിക്കുന്നു
എന്റെ അവസാന തുള്ളി കണ്ണീരും അവരെടുക്കുന്നു,അതിനാൽ ഞാൻ കണ്ണീരില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ഹൃദയമെടുത്ത് കീറിമുറിക്കുന്നു, അതിനാൽ ഞാൻ ഹൃദയമില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ജീവിതമെടുത്തു ഞെരിച്ചു തകർക്കുന്നു,  അതിനാൽ ഞാൻ ഭാവിയില്ലാതെ   ജീവിക്കുന്നു
ഞാൻ മൃഗമാണെന്നുംചെകുത്താനാണെന്നും അവർ പറയുന്നു, അതിനാൽ എനിക്ക് സുഹൃത്തുക്കളില്ല,
ഓരോ പ്രതീക്ഷയും അവർ തടഞ്ഞു നിർത്തുന്നു,  അതിനാൽ എനിക്ക് നരകത്തിൽനിന്നു പുറത്തേക്ക് വഴിയില്ല.
അവർ എനിക്ക് വേദന നൽകുന്നു, അതിനാൽ ഞാൻ വേദനയോടെ  ജീവിക്കുന്നു.
അവർ എനിക്ക് വിദ്വേഷം നൽകുന്നു, അതിനാൽ ഞാൻ വിദ്വേഷത്തോടെ  ജീവിക്കുന്നു.
അവർ എന്നെ മാറ്റിയിരിക്കുന്നു, അതിനാൽ ഞാൻ ഇന്ന് പഴയ അതേ ആളല്ല.
അവർ എന്നെ കുളിക്കാനനുവദിക്കുന്നില്ല.അതിനാൽ ഞാൻ നാറ്റത്തോടെ ജീവിക്കുന്നു
അവർ എന്നെ സഹോദരരിൽനിന്നും വേർപെടുത്തുന്നു,അതിനാൽ ഞാൻ സഹോദരരില്ലാതെ   ജീവിക്കുന്നു.
ഇതൊക്കെ സുന്ദരമാണെന്നു പറഞ്ഞാൽ ആർക്കാണ് മനസ്സിലാവുക?
മറ്റുചില സ്വാതന്ത്രങ്ങൾ  ഞാൻ നേടിയെന്നു പറഞ്ഞാൽ ആർക്കാണ് അത്  മനസ്സിലാവുക ?  

എനിക്ക് പറക്കാനോ ചെപ്പടിവിദ്യയാൽ കയ്യിലെന്തെങ്കിലും കാട്ടാനോ കഴിയില്ല.
എനിക്ക്സ്വർഗം തുറക്കാനോ ഭൂമിയെ വിറപ്പിക്കാനോ കഴിയില്ല.
എനിക്ക് ഞാനായി ജീവിക്കാൻ കഴിയും.
എന്നെക്കുറിച്ചും, എന്റെ പ്രണയത്തെക്കുറിച്ചും, എന്റെ സൌന്ദര്യത്തെക്കുറിച്ചും ഞാൻ അമ്പരക്കുന്നു.
എന്റെ പരാജയങ്ങൾ എന്നെ ഗ്രസിക്കുന്നു,എന്റെ ഭീതികൾ എന്നെ കുഴക്കുന്നു.
ഞാൻ പിടിവാശിക്കാരനും വികൃതിയുമാണ്.
അവർ തകർത്തുകളഞ്ഞ ജീവിതത്തിന്റെ നടുവിലും
ഞാൻ ഞാനായിരിക്കാൻ പരിശീലിക്കുകയാണ്.
ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത അംശങ്ങൾ എന്നിലുണ്ടെന്നു
ഞാൻ കണ്ടെത്തിയിരിക്കുന്നു:
വെള്ളം വരുന്ന പൈപ്പുകൾ അടച്ചപ്പോൾ , ജനാലകൾക്കു കറുത്ത ചായമടിച്ചപ്പോൾ
മതിലുകൾക്ക് ഉയരം കൂട്ടിയപ്പോൾ ,
എന്റെ ഹൃദയത്തിന്റെ പാറകൾക്കടിയിൽനിന്നും പുറത്തുചാടിക്കപ്പെട്ടവ .
ഈ ചിഹ്നങ്ങളെ ഞാൻ പിന്തുടർന്നു.    
ചുവടു നോക്കി നീങ്ങുന്ന പഴയ അന്വേഷകനെപ്പൊലെ .
ഈ വഴിത്താരകൾ എന്റെ തന്നെ ആഴങ്ങളിലേക്ക് നയിച്ചു.
ചോരക്കറ പതിഞ്ഞ പാതയിലൂടെ തേടിത്തേടി ഞാൻ പിന്തുടർന്നു.
അപകടകരമായ, ആഴമേറിയ, ഇടങ്ങളിലേക്ക്
അങ്ങിനെ എന്റെ തന്നെ അനേകം  അംശങ്ങൾ ഞാൻ കണ്ടെത്തി.
വെള്ളം  കൊണ്ട് എല്ലാമായില്ല എന്ന് അവ പഠിപ്പിച്ചു.
ഭിത്തികൾ തുളച്ചു പുറം കാണാവുന്ന പുതിയ കണ്ണുകൾ അവ തന്നു.
അവ സംസാരിച്ചപ്പോൾ സൂര്യപ്രകാശം അവയുടെ വായ്ക്കകത്തുനിന്നും പുറത്തുവന്നു.
ഞാൻ അവയോടൊപ്പം എന്നെത്തന്നെ പരിഹസിച്ചു.
ഞങ്ങൾ കുട്ടികളെപ്പോലെ ചിരിച്ചു, എന്നും കൂറ് പുലർത്താൻ ഉടമ്പടി ചെയ്തു.
ഇത് സുന്ദരമാണെന്നു ഞാൻ പറയുമ്പോൾ  അത് ആർക്കാണ്  മനസ്സിലാവുക?