Thursday 26 May 2016

ഇത് അക്രമം നിത്യജീവിതത്തിലുള്‍ച്ചേര്‍ന്ന  ഒരു സമൂഹമല്ലേ?

 ക്രൂരമായ  ജിഷാകൊലപാതകവും അതിനോട് പോലീസുംഅധികൃതരും കാട്ടിയ നിസ്സംഗതയും, ഇവയുടെ മൂലകാരണം കണ്ടെത്താനുള്ള വിവിധ വിശകലനങ്ങളിലേക്കും അഭിപ്രായ പ്രകടനങ്ങളിലേക്കും നയിക്കുകയുണ്ടായി.ലൈംഗികത,പുരുഷമേധാവിത്തം,ദളിത് വിരോധം  തുടങ്ങിയവയാണ്  കാരണങ്ങളായി മുഖ്യമായും ഉന്നയിക്കപ്പെട്ടത്.എങ്കിലും, ഇതൊക്കെ 'ഒറ്റ തിരിഞ്ഞ' ഓരോ സംഭവമായും,ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്  തടയുവാന്‍ ശിക്ഷ കര്‍ക്കശവുംസത്വരവുമാക്കല്‍ നല്ലൊരു മാര്‍ഗമായും നിരീക്ഷിക്കപ്പെട്ടു.എന്നാല്‍ ‍, അടിസ്ഥാന പ്രശ്നം നമ്മുടെ സമൂഹം ജനാധിപത്യപരമല്ല എന്നതും അതിലുള്‍ച്ചേര്‍ന്നുകിടക്കുന്ന അക്രമണോത്സുകതയും ഹിംസാത്മകതയും  ഭീഷണമായ മാനങ്ങള്‍ കൈവരിച്ചുകഴിഞ്ഞു എന്നതും ആണെന്ന് ഇനിയും  തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ , മലയാളി സമൂഹം  പ്രത്യേകിച്ച്,  ഹിംസയുടെ ആരാധകരോ,അക്രമത്തോടു ഉദാസീന സമീപനം പുലര്‍ത്തുന്നവരോ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്  നാം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നംഎന്ന് തോന്നുന്നു

.ജിഷ ആക്രമിക്കപ്പെട്ടപ്പോള്‍ ‍, തൊട്ടടുത്തു താമസിക്കുന്ന ആളുകള്‍ പോലും പുലര്‍ത്തിയ കൊടിയ  നിസ്സംഗതയും ആ കുടുംബത്തോട് സ്വതവേ പുലര്‍ത്തിപ്പോന്ന  സാമൂഹ്യബഹിഷ്കരണവും എന്താണ് സൂചിപ്പിക്കുന്നത് ? തുടര്‍ന്നു മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളില്‍നിറഞ്ഞു തുളുമ്പിയ ഹിംസാത്മകമായ 'ശിക്ഷാ' നിര്‍ദേശങ്ങളും പ്രതികാരദാഹവും എന്താണ് വെളിപ്പെടുത്തുന്നത്?ഉടന്‍ വിചാരണ നടത്തി കടുത്ത ശിക്ഷ നടപ്പിലാക്കണം എന്ന അപ്രായോഗികവും ജനാധിപത്യ വിരുദ്ധവുമായ അഭിപ്രായവും , നാട്ടിലെ നിയമം പരാജയപ്പെട്ടതിനു ഉദാഹരണമായി  ദില്ലിയിലെ നിര്‍ഭയയുടെയും കേരളത്തിലെ സൌമ്യയുടെയും ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ക്ക് നേരിട്ട് തന്നെ ശിക്ഷ നടപ്പിലാക്കാനുള്ള സൗകര്യം ലഭിക്കണമെന്ന അഭിലാഷചിന്തയും  യാതൊരു സങ്കോചവുമില്ലാതെ ഉച്ചത്തില്‍ തന്നെ പലരും പ്രകടിപ്പിച്ചു.ഇത് മദ്ധ്യകാലഘട്ടമല്ലെന്നോ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നോ, അതിനു നിയതമായ ഒരു ഭരണഘടനയുണ്ടെന്നോ ഉള്ള സാമാന്യ വിവേകമൊന്നും വികാരം കൊണ്ട് കലിതുള്ളുന്നവര്‍ക്ക് ഉദിച്ചില്ല.വൈകാരികമായും, ദ്രുതഗതിയിലും എടുത്തുചാടി ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്‌താല്‍ അത് ഏതെങ്കിലും പാവപ്പെട്ട നിരപരാധികള്‍ ശിക്ഷിക്കപ്പെടുവാനിടയാക്കുംഎന്ന  സാധ്യത ഇക്കൂട്ടരെ അലട്ടുന്നതേ ഇല്ല.മോഷണക്കുറ്റം ചുമത്തി പാവപ്പെട്ട ഏതോ ഒരു ആസ്സാംകാരന്റെ മേല്‍ കേരളത്തിലെ ആള്‍ക്കൂട്ടം ഈ ക്രൂരനീതി  തല്‍ക്ഷണം നടപ്പിലാക്കുകയും ചെയ്തു.ആരെയൊക്കെയോ വെറുതെ പീഡിപ്പിക്കുന്നതിലും വേദനിപ്പിക്കുന്നതിലും ആസ്വാദനം കണ്ടെത്തുന്ന സാഡിസ്റ്റുകളായി ഈ സമൂഹം മാറിക്കഴിഞ്ഞോ? മലയാളിയുടെ മനസ്സാക്ഷി ഇത്രയധികം മരവിച്ചതെങ്ങനെയെന്നു ആലോചിച്ചു നോക്കെണ്ടതില്ലേ ?

ഈ സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ഹിംസാത്മകതയുടെ കരാളരൂപമാണ് നാമിവിടെ കണ്ടത്  ." മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം,അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരമുള്ള ഒരു ജനാധിപത്യമായിരിക്കാം ഇന്ത്യ. എന്നാല്‍ , ആദിവാസികള്‍ ‍, നാടോടികള്‍ ‍‍, ദളിതുകള്‍ ‍‍, ശരാശരി സ്ത്രീകള്‍  എന്നിവരെ സംബന്ധിച്ചിടത്തോളം സ്വേച്ഛാധിപത്യങ്ങളാണ് ഇവിടെ നടപ്പിലാവുന്നത്".നീതിയല്ല; പോലീസിന്റെ താന്തോന്നിത്തമാണ് പലപ്പോഴും നിയമത്തിന്റെ പേരില്‍അരങ്ങേറുന്നത്."ഒരേസമയം ഭരണാധികാരിയും, ഭയപ്പെടുത്തുന്ന ആളും  വിധികര്‍ത്താവും എല്ലാമായി പ്രാദേശിക തലത്തില്‍ പലര്‍ക്കും അനുഭവപ്പെടുന്നത് പോലീസിനെത്തന്നെയാണ്", "നമ്മുടെ സമൂഹത്തില്‍  മൃഗീയതയും പീഡനവും ഒരു ദൈനംദിന അനുഭവമായി മാറിയിരിക്കുന്നു.ഇന്ന് അത് ഒരു പുതിയ തലത്തിലേക്ക് വികസിച്ചിട്ടുണ്ട് എന്ന് ഇന്ത്യയില്‍ ജയിലിനകത്തും പുറത്തുമായി നിരപരാധികള്‍ നേരിടുന്ന നിരവധി പീഡനങ്ങളിലൂടെ ഉദാഹരിക്കാന്‍ കഴിയും.ബീഹാറിലും ബംഗാളിലും ഗുജറാത്തിലും  ചത്തീസ്ഗഡിലുംമാത്രമല്ല,കേരളത്തിലും ആദിവാസികള്‍ക്കെതിരെയും പ്രാന്തവല്ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കെതിരെയുംനടക്കുന്ന   പീഡനങ്ങള്‍ കൂടിക്കൂടിവരുന്നു.മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്രമോത്സുകതയെ മഹാശ്വേതാദേവിയെപ്പോലുള്ള എഴുത്തുകാരും മറ്റു ബുദ്ധിജീവികളുമെല്ലാംതുറന്നുകാട്ടിയിട്ടുണ്ട്.കേരളത്തില്‍  പൊതുവെഎഴുത്തുകാരുംബുദ്ധിജീവികളും 'അര്‍ത്ഥഗര്‍ഭമായ മൌനം ' പാലിച്ചുകൊണ്ട്  മധ്യവര്‍ഗ മൂല്യങ്ങളോടു വിധേയത്വം നിലനിര്‍ത്തുന്നവരാണ്.

മാനസികവൈകൃതമോ കുറ്റവാസനയോ മൂലം നടത്തപ്പെടുന്ന  അക്രമങ്ങള്‍ താരതമ്യേന കുറവാണ് എന്നും , ആസൂത്രിതമായ അക്രമങ്ങളെല്ലാംതന്നെ, അത് ഏതു സംസ്ഥാനത്തായാലും, പ്രബലമായ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമോ പങ്കാളിത്തമോ കൂടാതെ നടക്കില്ല എന്നും വ്യക്തമാണ്. സാമ്പത്തികശേഷി മാത്രമല്ല ,രാഷ്ട്രീയ സ്വാധീനവും കൂടിയാണ് പലര്‍ക്കും പകവീട്ടാനും ,അക്രമം നടത്താനുമുള്ള ആത്മവിശ്വാസം നല്‍കുന്നത്. നിയമത്തിന്റെ വഴിപോലുള്ള പ്രക്രിയ(Due process of Law) പലപ്പോഴും അട്ടിമറിക്കപ്പെടുന്നു; അങ്ങനെ കുറ്റവാളികള്‍ രക്ഷപ്പെടുന്നു; നിയമത്തിന്റെ പഴുതുകള്‍  ഉപയോഗിച്ചു പലരും 'കുറ്റ വിമുക്ത'രാവുകയും ചെയ്യുന്നു; ഇതിനിടയ്ക്ക് നിരപരാധികള്‍ ബലിയാടുകളാക്കപ്പെടുകയും ചെയ്തേക്കാം.  രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണവും കുറ്റ കൃത്യങ്ങളുടെ രാഷ്ട്രീയ വത്കരണവും പരസ്പര പോഷകങ്ങളാണ് എന്നതുകൊണ്ടുതന്നെ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലേ  ഫലപ്രദമായി ഇതിനെ നേരിടാന്‍ കഴിയൂ. ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകകള്‍ പിന്തുടരുന്ന സ്വീഡന്‍ പോലുള്ള സ്കാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ അപൂര്‍വമാകുകയും, ജയിലുകള്‍ അനാവശ്യവും അപ്രസക്തവുമായി വരികയും ചെയ്യുന്നു; ജയില്‍ കെട്ടിടങ്ങളെ താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും മറ്റും ആക്കിയാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.വര്‍ധിച്ച ജനാധിപത്യബോധത്തിലൂടെയാണ് കുറ്റങ്ങള്‍ കുറയ്ക്കാന്‍ കഴിയുക എന്നാണിത് വ്യക്തമാക്കുന്നത്; എന്നാല്‍ ഇത്തരംനല്ല പാഠങ്ങള്‍ പഠിക്കാന്‍ നമ്മുടെ ജനങ്ങള്‍ക്കോ നേതാക്കള്‍ക്കോ താത്പര്യമുണ്ടോ ?

ഇത്തരം മൃഗീയമായ ഹിംസയെ  നിസ്സംഗതയോടെ സ്വീകരിക്കാന്‍ പൊതു സമൂഹത്തിനു എങ്ങനെ കഴിയുന്നു? അങ്ങനെ കഴിയുന്നുണ്ടെങ്കില്‍ ആ സമൂഹത്തിനു തന്നെ എന്തോ  അസ്വാഭാവികതയില്ലേ ? ഒരു രാഷ്ട്രം എന്ന നിലയില്‍ ആഴത്തില്‍ത്തന്നെ  ഹിംസ ഉള്‍ച്ചേര്‍ന്ന ഒരു സമൂഹമാണ് ഇന്ത്യന്‍ സമൂഹം.; എങ്കിലും അക്കാര്യം വിശകലനംചെയ്യാന്‍ ഇന്ത്യക്ക് താത്പര്യമില്ല. .ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു ഹിംസയുടെ അടിവേരുകള്‍ എവിടെ കിടക്കുന്നു എന്ന് അന്വേഷിക്കാന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും മുതിരുന്നില്ല."കൂടുതല്‍ ധീരവും, ചങ്കുറപ്പുള്ളതും ഉയന്ന ധാര്‍മികബോധനിലവാരമുള്ളതുമായ ഒരു സാമൂഹികശാസ്ത്രം ഇതിനു ആവശ്യമാണ്‌. ധാര്‍മികവും ദാര്‍ശനികവുമായി ഈ പ്രശ്നത്തിന്റെ അടിവേരുകള്‍ തേടാതെ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ല."

( കുറിപ്പ്: ഇതില്‍ ഉപയോഗിച്ച ഉദ്ധരണികള്‍ പ്രൊഫ.ശിവ് വിശ്വനാഥന്‍ എഴുതിയ The 'Everydayness' of Our Violence എന്ന ലേഖനത്തില്‍നിന്ന്. ആ ലേഖനം മേയ് പത്തിന്റെ ഹിന്ദു പത്രത്തില്‍  വായിക്കാം)

Wednesday 25 May 2016

      കവി    : ലിസല്‍ മ്യുള്ളര്‍
     കവിത : ലാഫ്റ്റ്ര്‍ ഓഫ് വിമന്‍ ‍(പെണ്ണുങ്ങളുടെ ചിരി)
  പരിഭാഷ: കെ. രാമചന്ദ്രന്‍


1924ല്‍ ജര്‍മനിയിയിലെ ഹാംബര്‍ഗില്‍ ജനിച്ച്,പതിനഞ്ചാം വയസ്സില്‍ നാസിഭരണത്തിന്റെ കെടുതികളില്‍നിന്നഭയം തേടി  സകുടുംബം അമേരിക്കയിലേക്ക് കുടിയേറിയ കവി. ദി പ്രൈവറ്റ് ലൈഫ്(1975),സെകണ്ട് ലാന്‍ഗ്വേജ്(1980),   ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍ ‍(1980), അലൈവ് ടുഗെദര്‍(1996) തുടങ്ങിയവ പ്രശസ്ത കൃതികള്‍..ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍  എന്ന കൃതിക്ക് 1981ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും അലൈവ് ടുഗെദര്‍ എന്ന സമാഹാരത്തിനു 1997 ല്‍ പുലിറ്റ്സര്‍ സമ്മാനവും നേടി. "വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള ബന്ധത്തിലെ സമസ്യകളെ രൂപകങ്ങളിലൂടെയും ബിംബങ്ങളിലൂടെയും അടയാളപ്പെടുത്തിയ കവി" എന്നാണു പോയട്രി ഫൌണ്ടേഷന്‍  92 വയസ്സുള്ള അവരെ വിശേഷിപ്പിച്ചത്‌

പെണ്ണുങ്ങളുടെ ചിരി
അനീതിയുടെ മണ്ഡപങ്ങള്‍ക്ക് തീ കൊളുത്തുന്നു
കള്ളത്തെളിവുകള്‍ കോമളമായ വെള്ളവെളിച്ചത്തില്‍ കത്തിയമരുന്നു
ഭരണസഭാതലങ്ങളുടെ ഉപശാലകളെ അത് കിടിലം കൊള്ളിക്കുന്നു
ജനാലകളെ അത് ഊക്കോടെ മലര്‍ക്കെ തള്ളിത്തുറക്കുന്നു
ഗിരിപ്രഭാഷണങ്ങള്‍ അവയിലൂടെ പുറത്തേക്ക് പറന്നുപോവുന്നു.

പെണ്ണുങ്ങളുടെ ചിരി
വൃദ്ധരുടെ കണ്ണടകളെ മൂടിയ മഞ്ഞു തുടച്ചുകളയുന്നു
അതവരെ സുഖകരമായ ജ്വരത്താല്‍ ആവേശിതരാക്കുന്നു
വീണ്ടും ചെറുപ്പമായതുപോലെ അവര്‍ ചിരിക്കുന്നു

നിലവറകളില്‍ തുറുങ്കിലാക്കപ്പെട്ട തടവുകാര്‍
പെണ്ണുങ്ങളുടെ ചിരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ,
വീണ്ടും സ്വാതന്ത്ര്യത്തിന്റെ പകല്‍വെട്ടമാണതെന്ന് സങ്കല്‍പ്പിക്കുന്നു.

പരസ്പര ശത്രുതയുള്ള ഇരുകരകളെ വിഭജിക്കുന്ന
വെള്ളത്തെ കുറുകെ കടന്നു അവയെ ഒത്തുതീര്‍പ്പിലെത്തിക്കുന്നു;
ഇരുവശത്തും സന്ദേശമെത്തിക്കുവാന്‍ സൂചന നല്‍കുന്ന പന്തങ്ങളെന്നപോലെ ..

പെണ്ണുങ്ങളുടെ ചിരി
എന്തൊരു ഭാഷയാണത്‌!
ഉയര്‍ന്നു പറക്കുന്നതും വിധ്വംസകവുമായ ഒന്ന്.
വേദപുസ്തകങ്ങള്‍ക്കും നിയമങ്ങള്‍ക്കും എത്രയോ കാലം മുമ്പേ
നമ്മള്‍ ആ ചിരി കേട്ടിട്ടുണ്ട്; സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട്.

Wednesday 4 May 2016

 ബലാത്സംഗവിരുദ്ധചിന്തകള്‍  ജിഷാവധത്തിന്റെ  പശ്ചാത്തലത്തില്‍

ജിഷ പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയുംദളിതുമായ പെണ്‍കുട്ടിയായതുകൊണ്ടുതന്നെ,കുറ്റംനടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടേ നിയമ/ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ചലിച്ചുള്ളൂ.തൊട്ടടുത്തു താമസിക്കുന്നവര്പോലും ഈ കൊലപാതകത്തെ അവഗണിച്ചതുമൂലം കേരളം ഇതറിയുന്നത് വൈകിയാണ്.അറിഞ്ഞപ്പോള്‍ സ്വാഭാവികമായും പ്രതിഷേധത്തിന്റെ വേലിയേറ്റമുണ്ടായി.

കേരളത്തില്‍ 2015 ല്‍ മാത്രം 1263 ബലാത്സംഗ കേസുകള്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ടത്രെ; സ്ത്രീകളെ അപമാനിച്ചതിനും ഭര്‍തൃ പീഡനത്തിനുമെതിരെയുള്ള ആയിരക്കണക്കിന് കേസുകള്‍ ഇതിനുപുറമെയും.ഇത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണ് എന്നതിലേക്കാണ്.പോലീസും മനുഷ്യാവകാശലംഘനത്തിനെതിരായ നിയമ പരിരക്ഷയും അതീവ ദുര്‍ബലമായി എന്ന് മാത്രമല്ല;പല കാരണങ്ങളാലും സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അധപ്പതനം ഒരു അര്‍ബുദം പോലെ സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്നുഎന്ന് കൂടി ഇത് സാക്ഷ്യപ്പെടുത്തുന്നു.ജിഷയുടെ മരണത്തിനുത്തരവാദികളെ ഉടന്‍ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടത് അടിയന്തിരപ്രാധാന്യമുള്ള സംഗതിയാണ്. അതോടൊപ്പം തന്നെ, ഈ പ്രശ്നത്തിന് സ്ഥായിയായ സാമൂഹിക പരിഹാരങ്ങളെന്ത് എന്നും അവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ എത്രത്തോളം നിലനില്‍ക്കുന്നു എന്നുമുള്ള  ഗൌരവപൂര്‍ണ്ണമായ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാവണം.

ബലാത്സംഗം എന്നത് കൊലപാതകം പോലെതന്നെ നിസ്സഹായാവസ്ഥയിലാക്കപ്പെട്ട ഒരു വ്യക്തിയുടെ മേലുള്ള അധികാര ദുര്‍വിനിയോഗവും ക്രൂരമായ ഹിംസയും ആണ്. വംശം , ജാതി, വര്‍ഗം,  ലൈംഗികത, പ്രായം, സാമര്‍ത്ഥ്യം എന്നിവയുടെയും മറ്റും അടിസ്ഥാനത്തില്‍പദവി കുറഞ്ഞവരെ ഭീഷണിപ്പെടുത്താനോ, അവഹേളിക്കാനോ, നിയന്ത്രിച്ചു ചൊല്‍പ്പടിയില്‍ നിര്‍ത്താനോ വേണ്ടി അധികാരമുള്ളവര്‍ പ്രയോഗിക്കുന്ന നികൃഷ്ടമായ ഒരു തന്ത്രമാണത്.സ്ത്രീകളും കുട്ടികളുമാണ് ഇതിനു മിക്കപ്പോഴും ഇരയാകുന്നത്; സമൂഹത്തില്‍ അവര്‍ക്ക് താരതമ്യേന  കുറഞ്ഞ അധികാരവും  താഴ്ന്ന പദവിയും മാത്രമേ നല്കപ്പെടുന്നുള്ളൂ എന്നതാണ് ഇതിന്‍റെ പ്രധാന കാരണം.

സ്ത്രീപുരുഷബന്ധങ്ങള്‍ ജനാധിപത്യപരമോ, സമത്വാധിഷ്ടിതമോ അല്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളോട് അവഹേളനാത്മകവും ധിക്കാരം കലര്‍ന്നതുമായ മനോഭാവമാണ് മിക്ക പുരുഷന്മാരും വച്ചുപുലര്‍ത്തുന്നത്.മതങ്ങളുടെയോ, ജാതികളുടെയോ അത്തരം സ്ഥാപനങ്ങളുടെയോ സഹായത്തോടെ അധീശത്വ- വിധേയത്വ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹങ്ങളില്‍പുരുഷകേസരികള്‍ സ്ത്രീത്വത്തിന്റെ ധ്വംസനം അവരുടെ ജന്മാവകാശമായി ഏറ്റെടുത്ത്കൊണ്ട്   ഏറിയോ കുറഞ്ഞോ ഇത്തരം ബലാത്ക്കാരങ്ങളില്‍ ഏര്‍പ്പെടുവാനുള്ള 'ധൈര്യം' കാട്ടുന്നു. ഇത് അങ്ങേ അറ്റം ഹീനവും, അപരിഷ്കൃതവും അപലപനീയവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ക്രൂരമായ ബലാത്സംഗങ്ങളും തുടര്‍ന്നു  നിസ്സഹായരായ പെണ്‍കുട്ടികളുടെ മരണങ്ങളും നടക്കുമ്പോള്‍ മാത്രമാണ് ഈ സാമൂഹിക തിന്മ യ്ക്കെതിരെയുള്ള പ്രതികരണങ്ങള്‍ ഉണരുന്നത്.നിര്ഭയയും സൗമ്യയും ഒടുവിലിപ്പോള്‍ ജിഷയുംവധിക്കപ്പെട്ടപ്പോള്‍ പുരുഷമലയാളിയുടെ ധാര്‍മികരോഷം സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നു. ഞെട്ടലുംപ്രതികാരവാഞ്ചയും അതില്നിന്നുളവാകുന്ന ആക്രോശങ്ങളുംമാധ്യമങ്ങളില്‍ നിറയുന്നു. "ഇത്തരക്കാരെ' പൊതു സ്ഥലത്ത് ചുട്ടുകൊല്ലണം,തൂക്കിലേറ്റണം; അവരുടെ ലിംഗം അറുത്ത് ഇഞ്ചിഞ്ചായി വധിക്കണം എന്നൊക്കെയുള്ള പ്രാകൃതമായശിക്ഷാവിധികളും പലരും നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ശിക്ഷ കുറഞ്ഞു പോയതും നിയമത്തിന്‍റെ കാര്‍ക്കശ്യം കുറഞ്ഞുപോയതും വക്കീലന്മാരുടെ കഴിവും , ജയിലുകളിലെ 'സുഖകരമായ' ചുറ്റുപാടുകളും ഒക്കെ ചേര്‍ന്നാണ് കുറ്റം ആവര്‍ത്തിക്കുന്നതിനു പ്രേരകമായത് എന്നും ചിലര്‍  കണ്ടെത്തുന്നു. ശിക്ഷ് അനുഗ്രഹമായതിനുഉദാഹരണമായി അവര്‍  'ജയിലിലെ സദ്യകഴിച്ചു കൊഴുത്ത'ഗോവിന്ദച്ചാമിയെ ചൂണ്ടിക്കാട്ടുന്നു.സ്വന്തം കയ്യില്‍ കിട്ടിയാല്‍ നേരിട്ട് ശിക്ഷ   നടപ്പിലാക്കാനും സോഷ്യല്‍ മീഡിയയിലെ ക്രുദ്ധരായ യുവാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.നാട്ടിലെ നിയമം, ഭരണഘടന, ജനാധിപത്യ ഭരണക്രമം ഇതെല്ലാം ശല്യമുണ്ടാക്കുന്നു എന്നാണു കുപിതരായ ഈ പ്രതികാര ദാഹികളുടെ ആക്ഷേപം.

 എന്നാല്‍ഇവരുടെ ഇതേ നിരാശയും,പകയും പ്രതികാരവും, കോപവും ഈര്‍ഷ്യയും അഹങ്കാരവും ഒക്കെത്തന്നെയാണ് ചിലരെ ബലാത്സംഗം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് എന്ന വസ്തുത ഇവര്‍ സൌകര്യപൂര്‍വ്വം മറന്നുപോവുന്നു.നിഷ്ടുരമായ ഹിംസയ്ക്കെതിരെയുള്ള രോഷം അതേ നാണയത്തിലുള്ള ഹിംസയായി തിരിച്ചുകൊടുക്കാനുള്ള പ്രേരണ എത്ര ശക്തമാണെന്ന് നോക്കുക! സ്ത്രീകളെ തുല്യരായെന്നല്ല, മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ തയ്യാറില്ലാത്ത, അവരെ വെറും ലൈംഗികഉപകരണങ്ങള്‍ മാത്രമായി കാണുന്ന മനുഷ്യരാണ് ബലാത്സംഗത്തിലെ പ്രതികള്‍ ‍. അവര്‍ക്കെതിരെ വാളുയര്‍ത്തുന്നവര്‍ തങ്ങളുടെ ബോധവും അവരുടെതില്‍നിന്നു ഏറെ വ്യത്യസ്തമാണോ എന്ന് ഒരു ആത്മപരിശോധന നടത്തണം.കുറ്റവാളികള്‍ മറ്റാരോ ആണ്; തങ്ങള്‍ക്കിതില്‍ പങ്കില്ല എന്ന മട്ടിലാണ് ഇവരില്‍ പലരുടെ കുറ്റരോപണവും ശിക്ഷാ വിധിയും. സ്ത്രീസമത്വ പ്രശ്നത്തില്‍സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും, സ്വയം നടത്തേണ്ട ഒരു ബോധനവീകരണത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള മനശാസ്ത്രപരമായ ഒരു തന്ത്രം കൂടിയല്ലേ ശിക്ഷയെക്കുറിചു മാത്രമുള്ള ഈ വാചാലത എന്നും സംശയിക്കണം.

ബലാത്സംഗം തടയണമെങ്കില്‍ അതിന്റെ അടിസ്ഥാന കാരണങ്ങള്‍ തന്നെ അന്വേഷിച്ച് പരിഹാരനടപടികള്‍ ആരംഭിക്കണം.സാമൂഹികമായി അത് നിലനില്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ മാറ്റണം.പുരുഷാധികാരവും താന്‍ പ്രമാണിത്തവും സ്ഥാപിച്ചെടുക്കാനുള്ള അറ്റ കൈ പ്രയോഗമായി ബലാത്സംഗം തിരിച്ചറിയപ്പെടണം.കേവലം ഒരു ലൈംഗിക കുറ്റമായി ബലാത്സംഗത്തെ വിശകലനം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല.സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സ്ത്രീവിരുദ്ധതയെ വേരോടെ പിഴുതുകളയാന്‍ തക്ക ജനാധിപത്യബോധം സമൂഹം കൈവരിക്കണം.പുരുഷന്റെ ബോധത്തിലാണ് ആദ്യം മാറ്റം വരേണ്ടത്.'പൌരുഷ'ത്തെക്കുറിച്ച് ഇതുവരെ ആളുകള്‍ താലോലിച്ചുപോന്ന മിഥ്യാ സങ്കല്പങ്ങള്‍ക്ക് പകരം യാഥാര്‍ത്ഥ്യത്തെ പ്രതിഷ്ഠിക്കാനുള്ള സന്നദ്ധതയുണ്ടാവണം. പ്രതികാരം മൂത്ത് ആരെയെങ്കിലും ചുട്ടുകൊന്നോ തൂക്കിലെറ്റിയോ നേടാവുന്ന ഒന്നല്ല , മറിച്ച്, ഒരു പുതിയ സാംസ്കാരിക അവബോധത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണിത്.ഓരോതവണയും ഇത്തരം ക്രൂരതകള്‍ അരങ്ങേറുമ്പോള്‍  വെറുതെ രോഷം കൊണ്ടതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇവ  സംഭവിക്കുമ്പോഴും ബോധ്യപ്പെടാത്തതെന്തുകൊണ്ട്? വസ്തുതകളെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ആണ്‍കോയ്മക്കെതിരെ സ്വയം വിരല്‍ ചൂണ്ടാനുള്ള അധൈര്യവും മൂലം, യഥാര്‍ത്ഥപരിഹാരങ്ങള്‍ അവഗണിക്കുകമാത്രമാണ് താത്കാലിക-അതി വൈകാരികപ്രതികരണങ്ങളില്‍ മാത്രം അഭിരമിക്കുന്നവര്‍  ചെയ്യുന്നത്.