Monday 2 March 2015

കവിത:- എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.
കവി :- ജിമ്മി സാന്റിയാഗോ ബാക 

പരിഭാഷ;- കെ രാമചന്ദ്രൻ.

ജിമ്മി സാന്റിയാഗോ ബാക 1952 -ൽ  ന്യൂ മെക്സികൊയിലെ സാന്റ ഫെയിൽ ജനിച്ചു.പത്താം വയസ്സിൽ, മാതാപിതാക്കൾ ഉപേക്ഷിച്ച്, അനാഥ മന്ദിരത്തിൽ വളർന്നു.ഇരുപതാമത്തെ വയസ്സിൽ മയക്കുമരുന്ന് കൈവശം വച്ചതിനു അറസ്റ്റു ചെയ്യപ്പെട്ടു.പിന്നെ ആറര വർഷം തടവിൽ;മൂന്നു വർഷം ഏകാന്ത തടവിൽ . വിദ്യാലയത്തിൽ പഠിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനായിരുന്നു ഏകാന്ത തടവിൽ, വധശിക്ഷ   കാത്തു കഴിയുന്ന  തടവുകാർക്ക് സമീപം, പാർപ്പിച്ചത്‌. ജയിലിൽ വച്ചു പഠിച്ചു; കവിതകളെഴുതി.കവിതകൾ സഹതടവുകാർക്ക്  സിഗരറ്റിനു പകരം കൈമാറി. '.മദർ ജോണ്‍സ് ' മാസികയുടെ എഡിറ്റർ ഡെന്നിസ് ലെവർതോവ്  പിന്നീട് കവിതകൾ പ്രസിദ്ധീകരിച്ചു.1989-ൽ കവിതയ്ക്ക് ഹിസ്പാനിക് ഹെരിറ്റെജ് അവാർഡു ലഭിച്ചു(വിക്കിപ്പീഡിയ ) 

സ്വന്തം രാജ്യത്ത് തന്നെ അഭയാർത്ഥികളായി ജീവിക്കേണ്ടി വരുന്നവരാണ്  ഹിസ്പാനിക്കുകൾ. അമേരിക്കയിലെ സർക്കാരും മുഖ്യധാരയും കറുത്ത വർഗക്കാരോടെന്നപോലെ വിവേചനം കാട്ടുകയും അവഹേളിക്കുകയും അനാവശ്യമായി കേസെടുക്കുകയും തടവിലാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ജനവിഭാഗമാണ്‌ ഇവർ.ആ വിഭാഗത്തിൽ പെടുന്ന ഒരു 'ജനകീയകവി'യായാണ്‌ ബാക്ക സ്വയം വിശേഷിപ്പിക്കുന്നത്.ധാരാളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിൽക്കാനൊരിടം' (A place  to stand ) അസ്വസ്ഥമായ ചെറുപ്പകാലത്തെ ക്കുറിച്ചും ജയിൽ ജീവിതത്തെക്കുറിച്ചും ഉള്ള ഓർമക്കുറിപ്പുകളാണ്.

എന്നെ എനിക്കല്ലാതെ  ആർക്കാണ്  മനസ്സിലാവുക.

അവർ വെള്ളം വരുന്ന പൈപ്പ്  അടച്ചിടുന്നു,അതിനാൽ ഞാൻ വെള്ളമില്ലാതെ ജീവിക്കുന്നു
അവർ മതിലുകൾ കൂടുതൽ ഉയരത്തിൽ പണിയുന്നു, അതിനാൽ ഞാൻ വൃക്ഷത്തലപ്പുകൾ കാണാതെ ജീവിക്കുന്നു
അവർ ജനാലകളിൽ കറുത്ത ചായം പൂശുന്നു ,അതിനാൽ ഞാൻ സൂര്യപ്രകാശമില്ലാതെ ജീവിക്കുന്നു
അവർ എന്റെ കൂട് താഴിട്ടു പൂട്ടുന്നു,  അതിനാൽ ഞാൻ പുറത്തെങ്ങും  പോവാതെ ജീവിക്കുന്നു
എന്റെ അവസാന തുള്ളി കണ്ണീരും അവരെടുക്കുന്നു,അതിനാൽ ഞാൻ കണ്ണീരില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ഹൃദയമെടുത്ത് കീറിമുറിക്കുന്നു, അതിനാൽ ഞാൻ ഹൃദയമില്ലാതെ   ജീവിക്കുന്നു
അവർ എന്റെ ജീവിതമെടുത്തു ഞെരിച്ചു തകർക്കുന്നു,  അതിനാൽ ഞാൻ ഭാവിയില്ലാതെ   ജീവിക്കുന്നു
ഞാൻ മൃഗമാണെന്നുംചെകുത്താനാണെന്നും അവർ പറയുന്നു, അതിനാൽ എനിക്ക് സുഹൃത്തുക്കളില്ല,
ഓരോ പ്രതീക്ഷയും അവർ തടഞ്ഞു നിർത്തുന്നു,  അതിനാൽ എനിക്ക് നരകത്തിൽനിന്നു പുറത്തേക്ക് വഴിയില്ല.
അവർ എനിക്ക് വേദന നൽകുന്നു, അതിനാൽ ഞാൻ വേദനയോടെ  ജീവിക്കുന്നു.
അവർ എനിക്ക് വിദ്വേഷം നൽകുന്നു, അതിനാൽ ഞാൻ വിദ്വേഷത്തോടെ  ജീവിക്കുന്നു.
അവർ എന്നെ മാറ്റിയിരിക്കുന്നു, അതിനാൽ ഞാൻ ഇന്ന് പഴയ അതേ ആളല്ല.
അവർ എന്നെ കുളിക്കാനനുവദിക്കുന്നില്ല.അതിനാൽ ഞാൻ നാറ്റത്തോടെ ജീവിക്കുന്നു
അവർ എന്നെ സഹോദരരിൽനിന്നും വേർപെടുത്തുന്നു,അതിനാൽ ഞാൻ സഹോദരരില്ലാതെ   ജീവിക്കുന്നു.
ഇതൊക്കെ സുന്ദരമാണെന്നു പറഞ്ഞാൽ ആർക്കാണ് മനസ്സിലാവുക?
മറ്റുചില സ്വാതന്ത്രങ്ങൾ  ഞാൻ നേടിയെന്നു പറഞ്ഞാൽ ആർക്കാണ് അത്  മനസ്സിലാവുക ?  

എനിക്ക് പറക്കാനോ ചെപ്പടിവിദ്യയാൽ കയ്യിലെന്തെങ്കിലും കാട്ടാനോ കഴിയില്ല.
എനിക്ക്സ്വർഗം തുറക്കാനോ ഭൂമിയെ വിറപ്പിക്കാനോ കഴിയില്ല.
എനിക്ക് ഞാനായി ജീവിക്കാൻ കഴിയും.
എന്നെക്കുറിച്ചും, എന്റെ പ്രണയത്തെക്കുറിച്ചും, എന്റെ സൌന്ദര്യത്തെക്കുറിച്ചും ഞാൻ അമ്പരക്കുന്നു.
എന്റെ പരാജയങ്ങൾ എന്നെ ഗ്രസിക്കുന്നു,എന്റെ ഭീതികൾ എന്നെ കുഴക്കുന്നു.
ഞാൻ പിടിവാശിക്കാരനും വികൃതിയുമാണ്.
അവർ തകർത്തുകളഞ്ഞ ജീവിതത്തിന്റെ നടുവിലും
ഞാൻ ഞാനായിരിക്കാൻ പരിശീലിക്കുകയാണ്.
ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത അംശങ്ങൾ എന്നിലുണ്ടെന്നു
ഞാൻ കണ്ടെത്തിയിരിക്കുന്നു:
വെള്ളം വരുന്ന പൈപ്പുകൾ അടച്ചപ്പോൾ , ജനാലകൾക്കു കറുത്ത ചായമടിച്ചപ്പോൾ
മതിലുകൾക്ക് ഉയരം കൂട്ടിയപ്പോൾ ,
എന്റെ ഹൃദയത്തിന്റെ പാറകൾക്കടിയിൽനിന്നും പുറത്തുചാടിക്കപ്പെട്ടവ .
ഈ ചിഹ്നങ്ങളെ ഞാൻ പിന്തുടർന്നു.    
ചുവടു നോക്കി നീങ്ങുന്ന പഴയ അന്വേഷകനെപ്പൊലെ .
ഈ വഴിത്താരകൾ എന്റെ തന്നെ ആഴങ്ങളിലേക്ക് നയിച്ചു.
ചോരക്കറ പതിഞ്ഞ പാതയിലൂടെ തേടിത്തേടി ഞാൻ പിന്തുടർന്നു.
അപകടകരമായ, ആഴമേറിയ, ഇടങ്ങളിലേക്ക്
അങ്ങിനെ എന്റെ തന്നെ അനേകം  അംശങ്ങൾ ഞാൻ കണ്ടെത്തി.
വെള്ളം  കൊണ്ട് എല്ലാമായില്ല എന്ന് അവ പഠിപ്പിച്ചു.
ഭിത്തികൾ തുളച്ചു പുറം കാണാവുന്ന പുതിയ കണ്ണുകൾ അവ തന്നു.
അവ സംസാരിച്ചപ്പോൾ സൂര്യപ്രകാശം അവയുടെ വായ്ക്കകത്തുനിന്നും പുറത്തുവന്നു.
ഞാൻ അവയോടൊപ്പം എന്നെത്തന്നെ പരിഹസിച്ചു.
ഞങ്ങൾ കുട്ടികളെപ്പോലെ ചിരിച്ചു, എന്നും കൂറ് പുലർത്താൻ ഉടമ്പടി ചെയ്തു.
ഇത് സുന്ദരമാണെന്നു ഞാൻ പറയുമ്പോൾ  അത് ആർക്കാണ്  മനസ്സിലാവുക?

No comments:

Post a Comment