Saturday, 21 January 2017

അദ്ധ്യാപകർ

അദ്ധ്യാപകർ
സിലബസ്സിലുൾപ്പെട്ടതുകൊണ്ടു മാത്രം
വായിക്കാതെ വിട്ട കവിതകൾ പലതും
നല്ല കവിതകളാണെന്ന് ബോദ്ധ്യമായതു് പിന്നീടാണ്.
സിലബസ്സിലുൾപ്പെട്ടതുകൊണ്ടു മാത്രം പഠിച്ച പലതും
വാസ്തവത്തിൽ പഠിക്കേണ്ടവയായിരുന്നില്ലെന്ന തോന്നൽ ബലപ്പെട്ടതും പിന്നീടാണ്.
ഈ പാഠ്യപദ്ധതിയെന്നത് ആരൊക്കെയോ നമ്മുടെ ഇഷ്ടം ഒട്ടും നോക്കാതെ
നമ്മുടെ മുതുകിലേറ്റിയ ഭാരങ്ങളായിരുന്നു.

പരീക്ഷയ്ക്കു വേണ്ടി പഠിപ്പിച്ച അദ്ധ്യാപകരായിരുന്നില്ല
ജീവിതത്തിനു വേണ്ട ഈടുറ്റ പാഠങ്ങളൊന്നും പ ഠിപ്പിച്ചത് ;
ജീവിതം തന്നെ പഠനമാക്കാനും
ചിന്തയുടെ താക്കോലിട്ട് അടഞ്ഞ വാതിലുകൾ തുറക്കാനും
അന്വേഷണത്തിനായി മനസ്സ് ജാഗരൂകമാക്കാനും
പ്രേരിപ്പിച്ച തൊക്കെയും യഥാർത്ഥ അദ്ധ്യാപകർ തന്നെ.
പ്രകൃതിയും മനുഷ്യരും പുസ്തകങ്ങളും കലയും കലാലയങ്ങളും
അപൂർവം ചില 'അദ്ധ്യാപകരും
അക്കൂട്ടത്തിൽ പെടും.
അറിവിന്റെ വാതായനങ്ങൾ തുറന്നു കാട്ടിയ
വിസ്മയങ്ങളുടെ ലോകത്തേക്ക് വിരൽ തൊട്ടുണർത്തിയ
 ഗുരുക്കൾക്കെല്ലാം
പ്രണാമം!

Thursday, 26 May 2016

ഇത് അക്രമം നിത്യജീവിതത്തിലുള്‍ച്ചേര്‍ന്ന  ഒരു സമൂഹമല്ലേ?

 ക്രൂരമായ  ജിഷാകൊലപാതകവും അതിനോട് പോലീസുംഅധികൃതരും കാട്ടിയ നിസ്സംഗതയും, ഇവയുടെ മൂലകാരണം കണ്ടെത്താനുള്ള വിവിധ വിശകലനങ്ങളിലേക്കും അഭിപ്രായ പ്രകടനങ്ങളിലേക്കും നയിക്കുകയുണ്ടായി.ലൈംഗികത,പുരുഷമേധാവിത്തം,ദളിത് വിരോധം  തുടങ്ങിയവയാണ്  കാരണങ്ങളായി മുഖ്യമായും ഉന്നയിക്കപ്പെട്ടത്.എങ്കിലും, ഇതൊക്കെ 'ഒറ്റ തിരിഞ്ഞ' ഓരോ സംഭവമായും,ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്  തടയുവാന്‍ ശിക്ഷ കര്‍ക്കശവുംസത്വരവുമാക്കല്‍ നല്ലൊരു മാര്‍ഗമായും നിരീക്ഷിക്കപ്പെട്ടു.എന്നാല്‍ ‍, അടിസ്ഥാന പ്രശ്നം നമ്മുടെ സമൂഹം ജനാധിപത്യപരമല്ല എന്നതും അതിലുള്‍ച്ചേര്‍ന്നുകിടക്കുന്ന അക്രമണോത്സുകതയും ഹിംസാത്മകതയും  ഭീഷണമായ മാനങ്ങള്‍ കൈവരിച്ചുകഴിഞ്ഞു എന്നതും ആണെന്ന് ഇനിയും  തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സമൂഹം മൊത്തത്തില്‍ , മലയാളി സമൂഹം  പ്രത്യേകിച്ച്,  ഹിംസയുടെ ആരാധകരോ,അക്രമത്തോടു ഉദാസീന സമീപനം പുലര്‍ത്തുന്നവരോ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്  നാം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നംഎന്ന് തോന്നുന്നു

.ജിഷ ആക്രമിക്കപ്പെട്ടപ്പോള്‍ ‍, തൊട്ടടുത്തു താമസിക്കുന്ന ആളുകള്‍ പോലും പുലര്‍ത്തിയ കൊടിയ  നിസ്സംഗതയും ആ കുടുംബത്തോട് സ്വതവേ പുലര്‍ത്തിപ്പോന്ന  സാമൂഹ്യബഹിഷ്കരണവും എന്താണ് സൂചിപ്പിക്കുന്നത് ? തുടര്‍ന്നു മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളില്‍നിറഞ്ഞു തുളുമ്പിയ ഹിംസാത്മകമായ 'ശിക്ഷാ' നിര്‍ദേശങ്ങളും പ്രതികാരദാഹവും എന്താണ് വെളിപ്പെടുത്തുന്നത്?ഉടന്‍ വിചാരണ നടത്തി കടുത്ത ശിക്ഷ നടപ്പിലാക്കണം എന്ന അപ്രായോഗികവും ജനാധിപത്യ വിരുദ്ധവുമായ അഭിപ്രായവും , നാട്ടിലെ നിയമം പരാജയപ്പെട്ടതിനു ഉദാഹരണമായി  ദില്ലിയിലെ നിര്‍ഭയയുടെയും കേരളത്തിലെ സൌമ്യയുടെയും ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ക്ക് നേരിട്ട് തന്നെ ശിക്ഷ നടപ്പിലാക്കാനുള്ള സൗകര്യം ലഭിക്കണമെന്ന അഭിലാഷചിന്തയും  യാതൊരു സങ്കോചവുമില്ലാതെ ഉച്ചത്തില്‍ തന്നെ പലരും പ്രകടിപ്പിച്ചു.ഇത് മദ്ധ്യകാലഘട്ടമല്ലെന്നോ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നോ, അതിനു നിയതമായ ഒരു ഭരണഘടനയുണ്ടെന്നോ ഉള്ള സാമാന്യ വിവേകമൊന്നും വികാരം കൊണ്ട് കലിതുള്ളുന്നവര്‍ക്ക് ഉദിച്ചില്ല.വൈകാരികമായും, ദ്രുതഗതിയിലും എടുത്തുചാടി ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്‌താല്‍ അത് ഏതെങ്കിലും പാവപ്പെട്ട നിരപരാധികള്‍ ശിക്ഷിക്കപ്പെടുവാനിടയാക്കുംഎന്ന  സാധ്യത ഇക്കൂട്ടരെ അലട്ടുന്നതേ ഇല്ല.മോഷണക്കുറ്റം ചുമത്തി പാവപ്പെട്ട ഏതോ ഒരു ആസ്സാംകാരന്റെ മേല്‍ കേരളത്തിലെ ആള്‍ക്കൂട്ടം ഈ ക്രൂരനീതി  തല്‍ക്ഷണം നടപ്പിലാക്കുകയും ചെയ്തു.ആരെയൊക്കെയോ വെറുതെ പീഡിപ്പിക്കുന്നതിലും വേദനിപ്പിക്കുന്നതിലും ആസ്വാദനം കണ്ടെത്തുന്ന സാഡിസ്റ്റുകളായി ഈ സമൂഹം മാറിക്കഴിഞ്ഞോ? മലയാളിയുടെ മനസ്സാക്ഷി ഇത്രയധികം മരവിച്ചതെങ്ങനെയെന്നു ആലോചിച്ചു നോക്കെണ്ടതില്ലേ ?

ഈ സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ഹിംസാത്മകതയുടെ കരാളരൂപമാണ് നാമിവിടെ കണ്ടത്  ." മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം,അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരമുള്ള ഒരു ജനാധിപത്യമായിരിക്കാം ഇന്ത്യ. എന്നാല്‍ , ആദിവാസികള്‍ ‍, നാടോടികള്‍ ‍‍, ദളിതുകള്‍ ‍‍, ശരാശരി സ്ത്രീകള്‍  എന്നിവരെ സംബന്ധിച്ചിടത്തോളം സ്വേച്ഛാധിപത്യങ്ങളാണ് ഇവിടെ നടപ്പിലാവുന്നത്".നീതിയല്ല; പോലീസിന്റെ താന്തോന്നിത്തമാണ് പലപ്പോഴും നിയമത്തിന്റെ പേരില്‍അരങ്ങേറുന്നത്."ഒരേസമയം ഭരണാധികാരിയും, ഭയപ്പെടുത്തുന്ന ആളും  വിധികര്‍ത്താവും എല്ലാമായി പ്രാദേശിക തലത്തില്‍ പലര്‍ക്കും അനുഭവപ്പെടുന്നത് പോലീസിനെത്തന്നെയാണ്", "നമ്മുടെ സമൂഹത്തില്‍  മൃഗീയതയും പീഡനവും ഒരു ദൈനംദിന അനുഭവമായി മാറിയിരിക്കുന്നു.ഇന്ന് അത് ഒരു പുതിയ തലത്തിലേക്ക് വികസിച്ചിട്ടുണ്ട് എന്ന് ഇന്ത്യയില്‍ ജയിലിനകത്തും പുറത്തുമായി നിരപരാധികള്‍ നേരിടുന്ന നിരവധി പീഡനങ്ങളിലൂടെ ഉദാഹരിക്കാന്‍ കഴിയും.ബീഹാറിലും ബംഗാളിലും ഗുജറാത്തിലും  ചത്തീസ്ഗഡിലുംമാത്രമല്ല,കേരളത്തിലും ആദിവാസികള്‍ക്കെതിരെയും പ്രാന്തവല്ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കെതിരെയുംനടക്കുന്ന   പീഡനങ്ങള്‍ കൂടിക്കൂടിവരുന്നു.മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്രമോത്സുകതയെ മഹാശ്വേതാദേവിയെപ്പോലുള്ള എഴുത്തുകാരും മറ്റു ബുദ്ധിജീവികളുമെല്ലാംതുറന്നുകാട്ടിയിട്ടുണ്ട്.കേരളത്തില്‍  പൊതുവെഎഴുത്തുകാരുംബുദ്ധിജീവികളും 'അര്‍ത്ഥഗര്‍ഭമായ മൌനം ' പാലിച്ചുകൊണ്ട്  മധ്യവര്‍ഗ മൂല്യങ്ങളോടു വിധേയത്വം നിലനിര്‍ത്തുന്നവരാണ്.

മാനസികവൈകൃതമോ കുറ്റവാസനയോ മൂലം നടത്തപ്പെടുന്ന  അക്രമങ്ങള്‍ താരതമ്യേന കുറവാണ് എന്നും , ആസൂത്രിതമായ അക്രമങ്ങളെല്ലാംതന്നെ, അത് ഏതു സംസ്ഥാനത്തായാലും, പ്രബലമായ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമോ പങ്കാളിത്തമോ കൂടാതെ നടക്കില്ല എന്നും വ്യക്തമാണ്. സാമ്പത്തികശേഷി മാത്രമല്ല ,രാഷ്ട്രീയ സ്വാധീനവും കൂടിയാണ് പലര്‍ക്കും പകവീട്ടാനും ,അക്രമം നടത്താനുമുള്ള ആത്മവിശ്വാസം നല്‍കുന്നത്. നിയമത്തിന്റെ വഴിപോലുള്ള പ്രക്രിയ(Due process of Law) പലപ്പോഴും അട്ടിമറിക്കപ്പെടുന്നു; അങ്ങനെ കുറ്റവാളികള്‍ രക്ഷപ്പെടുന്നു; നിയമത്തിന്റെ പഴുതുകള്‍  ഉപയോഗിച്ചു പലരും 'കുറ്റ വിമുക്ത'രാവുകയും ചെയ്യുന്നു; ഇതിനിടയ്ക്ക് നിരപരാധികള്‍ ബലിയാടുകളാക്കപ്പെടുകയും ചെയ്തേക്കാം.  രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണവും കുറ്റ കൃത്യങ്ങളുടെ രാഷ്ട്രീയ വത്കരണവും പരസ്പര പോഷകങ്ങളാണ് എന്നതുകൊണ്ടുതന്നെ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലേ  ഫലപ്രദമായി ഇതിനെ നേരിടാന്‍ കഴിയൂ. ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകകള്‍ പിന്തുടരുന്ന സ്വീഡന്‍ പോലുള്ള സ്കാണ്ടിനേവിയന്‍ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ അപൂര്‍വമാകുകയും, ജയിലുകള്‍ അനാവശ്യവും അപ്രസക്തവുമായി വരികയും ചെയ്യുന്നു; ജയില്‍ കെട്ടിടങ്ങളെ താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും മറ്റും ആക്കിയാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.വര്‍ധിച്ച ജനാധിപത്യബോധത്തിലൂടെയാണ് കുറ്റങ്ങള്‍ കുറയ്ക്കാന്‍ കഴിയുക എന്നാണിത് വ്യക്തമാക്കുന്നത്; എന്നാല്‍ ഇത്തരംനല്ല പാഠങ്ങള്‍ പഠിക്കാന്‍ നമ്മുടെ ജനങ്ങള്‍ക്കോ നേതാക്കള്‍ക്കോ താത്പര്യമുണ്ടോ ?

ഇത്തരം മൃഗീയമായ ഹിംസയെ  നിസ്സംഗതയോടെ സ്വീകരിക്കാന്‍ പൊതു സമൂഹത്തിനു എങ്ങനെ കഴിയുന്നു? അങ്ങനെ കഴിയുന്നുണ്ടെങ്കില്‍ ആ സമൂഹത്തിനു തന്നെ എന്തോ  അസ്വാഭാവികതയില്ലേ ? ഒരു രാഷ്ട്രം എന്ന നിലയില്‍ ആഴത്തില്‍ത്തന്നെ  ഹിംസ ഉള്‍ച്ചേര്‍ന്ന ഒരു സമൂഹമാണ് ഇന്ത്യന്‍ സമൂഹം.; എങ്കിലും അക്കാര്യം വിശകലനംചെയ്യാന്‍ ഇന്ത്യക്ക് താത്പര്യമില്ല. .ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു ഹിംസയുടെ അടിവേരുകള്‍ എവിടെ കിടക്കുന്നു എന്ന് അന്വേഷിക്കാന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും മുതിരുന്നില്ല."കൂടുതല്‍ ധീരവും, ചങ്കുറപ്പുള്ളതും ഉയന്ന ധാര്‍മികബോധനിലവാരമുള്ളതുമായ ഒരു സാമൂഹികശാസ്ത്രം ഇതിനു ആവശ്യമാണ്‌. ധാര്‍മികവും ദാര്‍ശനികവുമായി ഈ പ്രശ്നത്തിന്റെ അടിവേരുകള്‍ തേടാതെ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ല."

( കുറിപ്പ്: ഇതില്‍ ഉപയോഗിച്ച ഉദ്ധരണികള്‍ പ്രൊഫ.ശിവ് വിശ്വനാഥന്‍ എഴുതിയ The 'Everydayness' of Our Violence എന്ന ലേഖനത്തില്‍നിന്ന്. ആ ലേഖനം മേയ് പത്തിന്റെ ഹിന്ദു പത്രത്തില്‍  വായിക്കാം)

Wednesday, 25 May 2016

      കവി    : ലിസല്‍ മ്യുള്ളര്‍
     കവിത : ലാഫ്റ്റ്ര്‍ ഓഫ് വിമന്‍ ‍(പെണ്ണുങ്ങളുടെ ചിരി)
  പരിഭാഷ: കെ. രാമചന്ദ്രന്‍


1924ല്‍ ജര്‍മനിയിയിലെ ഹാംബര്‍ഗില്‍ ജനിച്ച്,പതിനഞ്ചാം വയസ്സില്‍ നാസിഭരണത്തിന്റെ കെടുതികളില്‍നിന്നഭയം തേടി  സകുടുംബം അമേരിക്കയിലേക്ക് കുടിയേറിയ കവി. ദി പ്രൈവറ്റ് ലൈഫ്(1975),സെകണ്ട് ലാന്‍ഗ്വേജ്(1980),   ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍ ‍(1980), അലൈവ് ടുഗെദര്‍(1996) തുടങ്ങിയവ പ്രശസ്ത കൃതികള്‍..ദി നീഡ്‌ ടു ഹോള്‍ഡ്‌  സ്റ്റില്‍  എന്ന കൃതിക്ക് 1981ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും അലൈവ് ടുഗെദര്‍ എന്ന സമാഹാരത്തിനു 1997 ല്‍ പുലിറ്റ്സര്‍ സമ്മാനവും നേടി. "വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള ബന്ധത്തിലെ സമസ്യകളെ രൂപകങ്ങളിലൂടെയും ബിംബങ്ങളിലൂടെയും അടയാളപ്പെടുത്തിയ കവി" എന്നാണു പോയട്രി ഫൌണ്ടേഷന്‍  92 വയസ്സുള്ള അവരെ വിശേഷിപ്പിച്ചത്‌

പെണ്ണുങ്ങളുടെ ചിരി
അനീതിയുടെ മണ്ഡപങ്ങള്‍ക്ക് തീ കൊളുത്തുന്നു
കള്ളത്തെളിവുകള്‍ കോമളമായ വെള്ളവെളിച്ചത്തില്‍ കത്തിയമരുന്നു
ഭരണസഭാതലങ്ങളുടെ ഉപശാലകളെ അത് കിടിലം കൊള്ളിക്കുന്നു
ജനാലകളെ അത് ഊക്കോടെ മലര്‍ക്കെ തള്ളിത്തുറക്കുന്നു
ഗിരിപ്രഭാഷണങ്ങള്‍ അവയിലൂടെ പുറത്തേക്ക് പറന്നുപോവുന്നു.

പെണ്ണുങ്ങളുടെ ചിരി
വൃദ്ധരുടെ കണ്ണടകളെ മൂടിയ മഞ്ഞു തുടച്ചുകളയുന്നു
അതവരെ സുഖകരമായ ജ്വരത്താല്‍ ആവേശിതരാക്കുന്നു
വീണ്ടും ചെറുപ്പമായതുപോലെ അവര്‍ ചിരിക്കുന്നു

നിലവറകളില്‍ തുറുങ്കിലാക്കപ്പെട്ട തടവുകാര്‍
പെണ്ണുങ്ങളുടെ ചിരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ,
വീണ്ടും സ്വാതന്ത്ര്യത്തിന്റെ പകല്‍വെട്ടമാണതെന്ന് സങ്കല്‍പ്പിക്കുന്നു.

പരസ്പര ശത്രുതയുള്ള ഇരുകരകളെ വിഭജിക്കുന്ന
വെള്ളത്തെ കുറുകെ കടന്നു അവയെ ഒത്തുതീര്‍പ്പിലെത്തിക്കുന്നു;
ഇരുവശത്തും സന്ദേശമെത്തിക്കുവാന്‍ സൂചന നല്‍കുന്ന പന്തങ്ങളെന്നപോലെ ..

പെണ്ണുങ്ങളുടെ ചിരി
എന്തൊരു ഭാഷയാണത്‌!
ഉയര്‍ന്നു പറക്കുന്നതും വിധ്വംസകവുമായ ഒന്ന്.
വേദപുസ്തകങ്ങള്‍ക്കും നിയമങ്ങള്‍ക്കും എത്രയോ കാലം മുമ്പേ
നമ്മള്‍ ആ ചിരി കേട്ടിട്ടുണ്ട്; സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ട്.

Wednesday, 4 May 2016

 ബലാത്സംഗവിരുദ്ധചിന്തകള്‍  ജിഷാവധത്തിന്റെ  പശ്ചാത്തലത്തില്‍

ജിഷ പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയുംദളിതുമായ പെണ്‍കുട്ടിയായതുകൊണ്ടുതന്നെ,കുറ്റംനടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടേ നിയമ/ കുറ്റാന്വേഷണ സംവിധാനങ്ങള്‍ ചലിച്ചുള്ളൂ.തൊട്ടടുത്തു താമസിക്കുന്നവര്പോലും ഈ കൊലപാതകത്തെ അവഗണിച്ചതുമൂലം കേരളം ഇതറിയുന്നത് വൈകിയാണ്.അറിഞ്ഞപ്പോള്‍ സ്വാഭാവികമായും പ്രതിഷേധത്തിന്റെ വേലിയേറ്റമുണ്ടായി.

കേരളത്തില്‍ 2015 ല്‍ മാത്രം 1263 ബലാത്സംഗ കേസുകള്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ടത്രെ; സ്ത്രീകളെ അപമാനിച്ചതിനും ഭര്‍തൃ പീഡനത്തിനുമെതിരെയുള്ള ആയിരക്കണക്കിന് കേസുകള്‍ ഇതിനുപുറമെയും.ഇത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണ് എന്നതിലേക്കാണ്.പോലീസും മനുഷ്യാവകാശലംഘനത്തിനെതിരായ നിയമ പരിരക്ഷയും അതീവ ദുര്‍ബലമായി എന്ന് മാത്രമല്ല;പല കാരണങ്ങളാലും സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അധപ്പതനം ഒരു അര്‍ബുദം പോലെ സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്നുഎന്ന് കൂടി ഇത് സാക്ഷ്യപ്പെടുത്തുന്നു.ജിഷയുടെ മരണത്തിനുത്തരവാദികളെ ഉടന്‍ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടത് അടിയന്തിരപ്രാധാന്യമുള്ള സംഗതിയാണ്. അതോടൊപ്പം തന്നെ, ഈ പ്രശ്നത്തിന് സ്ഥായിയായ സാമൂഹിക പരിഹാരങ്ങളെന്ത് എന്നും അവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ എത്രത്തോളം നിലനില്‍ക്കുന്നു എന്നുമുള്ള  ഗൌരവപൂര്‍ണ്ണമായ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാവണം.

ബലാത്സംഗം എന്നത് കൊലപാതകം പോലെതന്നെ നിസ്സഹായാവസ്ഥയിലാക്കപ്പെട്ട ഒരു വ്യക്തിയുടെ മേലുള്ള അധികാര ദുര്‍വിനിയോഗവും ക്രൂരമായ ഹിംസയും ആണ്. വംശം , ജാതി, വര്‍ഗം,  ലൈംഗികത, പ്രായം, സാമര്‍ത്ഥ്യം എന്നിവയുടെയും മറ്റും അടിസ്ഥാനത്തില്‍പദവി കുറഞ്ഞവരെ ഭീഷണിപ്പെടുത്താനോ, അവഹേളിക്കാനോ, നിയന്ത്രിച്ചു ചൊല്‍പ്പടിയില്‍ നിര്‍ത്താനോ വേണ്ടി അധികാരമുള്ളവര്‍ പ്രയോഗിക്കുന്ന നികൃഷ്ടമായ ഒരു തന്ത്രമാണത്.സ്ത്രീകളും കുട്ടികളുമാണ് ഇതിനു മിക്കപ്പോഴും ഇരയാകുന്നത്; സമൂഹത്തില്‍ അവര്‍ക്ക് താരതമ്യേന  കുറഞ്ഞ അധികാരവും  താഴ്ന്ന പദവിയും മാത്രമേ നല്കപ്പെടുന്നുള്ളൂ എന്നതാണ് ഇതിന്‍റെ പ്രധാന കാരണം.

സ്ത്രീപുരുഷബന്ധങ്ങള്‍ ജനാധിപത്യപരമോ, സമത്വാധിഷ്ടിതമോ അല്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളോട് അവഹേളനാത്മകവും ധിക്കാരം കലര്‍ന്നതുമായ മനോഭാവമാണ് മിക്ക പുരുഷന്മാരും വച്ചുപുലര്‍ത്തുന്നത്.മതങ്ങളുടെയോ, ജാതികളുടെയോ അത്തരം സ്ഥാപനങ്ങളുടെയോ സഹായത്തോടെ അധീശത്വ- വിധേയത്വ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹങ്ങളില്‍പുരുഷകേസരികള്‍ സ്ത്രീത്വത്തിന്റെ ധ്വംസനം അവരുടെ ജന്മാവകാശമായി ഏറ്റെടുത്ത്കൊണ്ട്   ഏറിയോ കുറഞ്ഞോ ഇത്തരം ബലാത്ക്കാരങ്ങളില്‍ ഏര്‍പ്പെടുവാനുള്ള 'ധൈര്യം' കാട്ടുന്നു. ഇത് അങ്ങേ അറ്റം ഹീനവും, അപരിഷ്കൃതവും അപലപനീയവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ക്രൂരമായ ബലാത്സംഗങ്ങളും തുടര്‍ന്നു  നിസ്സഹായരായ പെണ്‍കുട്ടികളുടെ മരണങ്ങളും നടക്കുമ്പോള്‍ മാത്രമാണ് ഈ സാമൂഹിക തിന്മ യ്ക്കെതിരെയുള്ള പ്രതികരണങ്ങള്‍ ഉണരുന്നത്.നിര്ഭയയും സൗമ്യയും ഒടുവിലിപ്പോള്‍ ജിഷയുംവധിക്കപ്പെട്ടപ്പോള്‍ പുരുഷമലയാളിയുടെ ധാര്‍മികരോഷം സടകുടഞ്ഞു എഴുന്നേറ്റിരിക്കുന്നു. ഞെട്ടലുംപ്രതികാരവാഞ്ചയും അതില്നിന്നുളവാകുന്ന ആക്രോശങ്ങളുംമാധ്യമങ്ങളില്‍ നിറയുന്നു. "ഇത്തരക്കാരെ' പൊതു സ്ഥലത്ത് ചുട്ടുകൊല്ലണം,തൂക്കിലേറ്റണം; അവരുടെ ലിംഗം അറുത്ത് ഇഞ്ചിഞ്ചായി വധിക്കണം എന്നൊക്കെയുള്ള പ്രാകൃതമായശിക്ഷാവിധികളും പലരും നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ശിക്ഷ കുറഞ്ഞു പോയതും നിയമത്തിന്‍റെ കാര്‍ക്കശ്യം കുറഞ്ഞുപോയതും വക്കീലന്മാരുടെ കഴിവും , ജയിലുകളിലെ 'സുഖകരമായ' ചുറ്റുപാടുകളും ഒക്കെ ചേര്‍ന്നാണ് കുറ്റം ആവര്‍ത്തിക്കുന്നതിനു പ്രേരകമായത് എന്നും ചിലര്‍  കണ്ടെത്തുന്നു. ശിക്ഷ് അനുഗ്രഹമായതിനുഉദാഹരണമായി അവര്‍  'ജയിലിലെ സദ്യകഴിച്ചു കൊഴുത്ത'ഗോവിന്ദച്ചാമിയെ ചൂണ്ടിക്കാട്ടുന്നു.സ്വന്തം കയ്യില്‍ കിട്ടിയാല്‍ നേരിട്ട് ശിക്ഷ   നടപ്പിലാക്കാനും സോഷ്യല്‍ മീഡിയയിലെ ക്രുദ്ധരായ യുവാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.നാട്ടിലെ നിയമം, ഭരണഘടന, ജനാധിപത്യ ഭരണക്രമം ഇതെല്ലാം ശല്യമുണ്ടാക്കുന്നു എന്നാണു കുപിതരായ ഈ പ്രതികാര ദാഹികളുടെ ആക്ഷേപം.

 എന്നാല്‍ഇവരുടെ ഇതേ നിരാശയും,പകയും പ്രതികാരവും, കോപവും ഈര്‍ഷ്യയും അഹങ്കാരവും ഒക്കെത്തന്നെയാണ് ചിലരെ ബലാത്സംഗം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് എന്ന വസ്തുത ഇവര്‍ സൌകര്യപൂര്‍വ്വം മറന്നുപോവുന്നു.നിഷ്ടുരമായ ഹിംസയ്ക്കെതിരെയുള്ള രോഷം അതേ നാണയത്തിലുള്ള ഹിംസയായി തിരിച്ചുകൊടുക്കാനുള്ള പ്രേരണ എത്ര ശക്തമാണെന്ന് നോക്കുക! സ്ത്രീകളെ തുല്യരായെന്നല്ല, മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ തയ്യാറില്ലാത്ത, അവരെ വെറും ലൈംഗികഉപകരണങ്ങള്‍ മാത്രമായി കാണുന്ന മനുഷ്യരാണ് ബലാത്സംഗത്തിലെ പ്രതികള്‍ ‍. അവര്‍ക്കെതിരെ വാളുയര്‍ത്തുന്നവര്‍ തങ്ങളുടെ ബോധവും അവരുടെതില്‍നിന്നു ഏറെ വ്യത്യസ്തമാണോ എന്ന് ഒരു ആത്മപരിശോധന നടത്തണം.കുറ്റവാളികള്‍ മറ്റാരോ ആണ്; തങ്ങള്‍ക്കിതില്‍ പങ്കില്ല എന്ന മട്ടിലാണ് ഇവരില്‍ പലരുടെ കുറ്റരോപണവും ശിക്ഷാ വിധിയും. സ്ത്രീസമത്വ പ്രശ്നത്തില്‍സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും, സ്വയം നടത്തേണ്ട ഒരു ബോധനവീകരണത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള മനശാസ്ത്രപരമായ ഒരു തന്ത്രം കൂടിയല്ലേ ശിക്ഷയെക്കുറിചു മാത്രമുള്ള ഈ വാചാലത എന്നും സംശയിക്കണം.

ബലാത്സംഗം തടയണമെങ്കില്‍ അതിന്റെ അടിസ്ഥാന കാരണങ്ങള്‍ തന്നെ അന്വേഷിച്ച് പരിഹാരനടപടികള്‍ ആരംഭിക്കണം.സാമൂഹികമായി അത് നിലനില്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ മാറ്റണം.പുരുഷാധികാരവും താന്‍ പ്രമാണിത്തവും സ്ഥാപിച്ചെടുക്കാനുള്ള അറ്റ കൈ പ്രയോഗമായി ബലാത്സംഗം തിരിച്ചറിയപ്പെടണം.കേവലം ഒരു ലൈംഗിക കുറ്റമായി ബലാത്സംഗത്തെ വിശകലനം ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല.സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സ്ത്രീവിരുദ്ധതയെ വേരോടെ പിഴുതുകളയാന്‍ തക്ക ജനാധിപത്യബോധം സമൂഹം കൈവരിക്കണം.പുരുഷന്റെ ബോധത്തിലാണ് ആദ്യം മാറ്റം വരേണ്ടത്.'പൌരുഷ'ത്തെക്കുറിച്ച് ഇതുവരെ ആളുകള്‍ താലോലിച്ചുപോന്ന മിഥ്യാ സങ്കല്പങ്ങള്‍ക്ക് പകരം യാഥാര്‍ത്ഥ്യത്തെ പ്രതിഷ്ഠിക്കാനുള്ള സന്നദ്ധതയുണ്ടാവണം. പ്രതികാരം മൂത്ത് ആരെയെങ്കിലും ചുട്ടുകൊന്നോ തൂക്കിലെറ്റിയോ നേടാവുന്ന ഒന്നല്ല , മറിച്ച്, ഒരു പുതിയ സാംസ്കാരിക അവബോധത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണിത്.ഓരോതവണയും ഇത്തരം ക്രൂരതകള്‍ അരങ്ങേറുമ്പോള്‍  വെറുതെ രോഷം കൊണ്ടതുകൊണ്ടുമാത്രം പ്രയോജനമില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇവ  സംഭവിക്കുമ്പോഴും ബോധ്യപ്പെടാത്തതെന്തുകൊണ്ട്? വസ്തുതകളെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ആണ്‍കോയ്മക്കെതിരെ സ്വയം വിരല്‍ ചൂണ്ടാനുള്ള അധൈര്യവും മൂലം, യഥാര്‍ത്ഥപരിഹാരങ്ങള്‍ അവഗണിക്കുകമാത്രമാണ് താത്കാലിക-അതി വൈകാരികപ്രതികരണങ്ങളില്‍ മാത്രം അഭിരമിക്കുന്നവര്‍  ചെയ്യുന്നത്.

Friday, 8 April 2016



A Few Lines on Patriotism
 

Poem in Malayalam  : Rafeeq Ahmed
Translation                 : K Ramachandran

Birds of the Border
Are big trouble makers
With no sense of discrimination,
They fly hither and thither.
By the time you aim at a bird,
Its citizenship may change.


After winning the war,
I reached the border;
Joined the celebrations.
The area of my patriotism
Has now expanded by
24.75 square kilometers.


Certain evil forces are fighting
To break away from this nation.
If they win, they would become enemies.
what an uncertainty about
The arithmetic of patriotism!


You who keep guard
On ice cold, snow clad peaks
Or burning hot deserts
For my comfortable sleep,
Can you assure me that
The point of your bayonet will not
turn against me?
I just want to sleep peacefully.


Farmers who killed themselves,
Remembering good harvests,
Were dancing in the dead silence of the midnight.
Then they heard the national anthem from afar.
The ghosts suddenly stood in attention.
"Don't do that"- chief of the ghosts told them
"We are the dead;
We shouldn't make it appear
That it is the anthem of dead people".

Friday, 11 December 2015

ചെന്നൈ വെള്ളപ്പൊക്കം- പാഠം പഠിപ്പിക്കുന്നതാരെ?

കെ. രാമചന്ദ്രന്‍

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ നിസ്സംഗതയുടെയും ക്രൂരതയുടെയും പര്യായമായാണ് പരമ്പരാഗതമായി പരിഗണിച്ചുപോന്നിട്ടുള്ളത്.എന്നാല്‍ ,സുനാമിയായുംവെള്ളപ്പൊക്കമായും ദുരന്തങ്ങള്‍ ലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ കടുത്ത നിസ്സംഗത പുലര്‍ത്തിയ ഭരണാധികാരികളെ 'ജനാധിപത്യവാദികള്‍ ' ആയിത്തന്നെ പരിഗണിക്കാന്‍ മിക്ക ആളുകള്‍ക്കും പ്രയാസമില്ല എന്നതാണ് വിചിത്രമായ വസ്തുത.ആരുടെയൊക്കെയോ സാമ്പത്തികതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ഭരണാധികാരികള്‍ തെറ്റായ വികസനനയങ്ങള്‍ നടപ്പിലാക്കിയതിന്റെഫലമായുണ്ടായ തിരിച്ചടികളാണ് പ്രകൃതിദുരന്തങ്ങളെ ഇത്രയും ദുസ്സഹമാക്കിയത് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.പ്രകൃതിയുടെ വികൃതികളായല്ല; ദുരയും ആര്‍ത്തിയും മൂലം അന്ധത ബാധിച്ച ആളുകളുടെ  തെറ്റായ നടപടികളുടെ പ്രത്യാഘാതങ്ങളായിത്തന്നെഈ ദുരന്തങ്ങള്‍ മനസ്സിലാക്കപ്പെടണം.

ഓരോ ദുരന്തവും നടന്നു കഴിയുമ്പോള്‍ , അത് എങ്ങിനെ ഉണ്ടായി എന്ന വിദഗ്ധവിശകലനങ്ങളും അതില്‍നിന്നും പാഠം പഠിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കലും ഒക്കെ പതിവായി നാം കണ്ടു പഴകിയിരിക്കുന്നു.ഇപ്പോള്‍ ചെന്നൈ  നഗരം അക്ഷരാര്‍ഥത്തില്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ‍, വികലമായ നഗരാസൂത്രണവും തണ്ണീര്‍ തട സംരക്ഷണത്തിന്റെ അഭാവവും ആണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന പ്രകടമായ വസ്തുത, പെട്ടെന്നൊരു ബോധോദയം ഉണ്ടായിട്ടെന്നപോലെ പലരും ഇപ്പോള്‍ എടുത്തുപറയുന്നുണ്ട്.എങ്കിലും, ദുരിതത്തിന്റെ തീക്ഷ്ണത ഒട്ടൊന്നു കുറയുമ്പോള്‍ ‍, വീണ്ടും എല്ലാം പഴയപടിയാവുകയും, ദുരിതത്തെക്കുറിച്ച് മറക്കുകയുംനഗരവികസനത്തിന്റെ കടിഞ്ഞാണില്ലാത്ത മുന്നേറ്റം പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരേപോലെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ല; അല്ലെങ്കില്‍ പഠിക്കുന്ന പാഠങ്ങള്‍ എളുപ്പം മറന്നുപോവുന്നു.'വികസനം' വേണം എന്നല്ലാതെ എന്തിനു, എന്ത് തരത്തിലുള്ള ,ആര്‍ക്കുവേണ്ടിയുള്ള വികസനംഎന്ന കാര്യമൊന്നും  പരിഗണിക്കപ്പെടുന്നില്ല.ആത്യന്തികമായി മനുഷ്യരുടെ ക്ഷേമവും,സ്വസ്ഥതയും, മനസ്സന്തുഷ്ടിയുമാണ് പുരോഗതിയിലൂടെ ലക്ഷ്യമിടേണ്ടത്.ഇത് അവഗണിച്ചുകൊണ്ട്, മനുഷ്യര്‍നിരന്തരം ദുരന്തഭീതിയുടെ നിഴലില്‍ കഴിയേണ്ടിവരികയും മണ്ണിനെയും ചുറ്റുപാടുകളെയുംആവാസയോഗ്യമല്ലാതാക്കിമാറ്റുന്ന കാര്‍ഷിക, വ്യാവസായിക,നഗരാസൂത്രണ പരിപാടികളില്‍ ഏര്‍പ്പെടുകയും,വിഷവിമുക്തമായ ഭക്ഷണം, കുടിവെള്ളം, ശുദ്ധവായു,അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമായ എല്ലാറ്റിന്റെയും ലഭ്യത ദുഷ്കരമാക്കുകയും ചെയ്യുന്ന 'വികസന'ത്തെക്കുറിച്ചും അതുണ്ടാക്കുന്ന 'സാമ്പത്തികവളര്‍ച്ച'യെക്കുറിച്ചും  ആണ്നമ്മളില്‍ പലരും ഊറ്റം കൊള്ളുന്നത്‌. അടിസ്ഥാനപരമായി ഈ കാഴ്ചപ്പാടില്‍ മാറ്റം വരാതെ, നിലവിലുള്ള ദുരവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടെന്നു തോന്നുന്നില്ല.

അയല്‍ സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ പ്രളയക്കെടുതികള്‍ ജനജീവിതത്തെ ദുസ്സഹമാക്കുമ്പോഴും കേരളതലസ്ഥാനത്തെ നീറോമാരുടെ വീണവായനയുടെ പ്രമേയം
സരിതയും സോളാര്‍ തട്ടിപ്പും നടേശയാത്രയും തന്നെ; കൂടാതെ,'ആയിരം ദിവസം' കൊണ്ട് തിരുവനന്തപുരത്തിന്റെ 'മുഖച്ഛായ'  മാറ്റുന്ന 'വിഴിഞ്ഞം സ്വപ്നപദ്ധതി'യുടെ തുടക്കമിടുന്നതിന്റെ ആഹ്ലാദവും.ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭാവി ഇരുളിലകപ്പെടുത്തുമെന്നും സമുദ്രപരിസ്ഥിതിയെ തകിടം മറിക്കുമെന്നും ഉറപ്പായ വിഴിഞ്ഞം തുറമുഖ പദ്ധതി സാമ്പത്തികമായിപ്പോലും വന്‍ പരാജയമായിരിക്കുമെന്നു നിരവധി സര്‍ക്കാര്‍ പഠനങ്ങള്‍ തന്നെ സമര്‍ഥിച്ചിട്ടും നിര്‍ബന്ധപൂര്‍വം അത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്‌ ഭരണാധികാരികള്‍ ആഘോഷിക്കുകയാണ്! പ്രതിപക്ഷമാകട്ടെ, 'വികസനത്തിന് രാഷ്ട്രീയമില്ല' എന്ന നിലപാടോടെ അതിനെ സര്‍വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു; അധാനിയുമായുള്ള കരാറിലെ 'ചില വ്യവസ്ഥകളെ' ക്കുറിച്ച് മാത്രമാണ് അവര്‍ക്ക് പരാതി.  മാദ്ധ്യമങ്ങള്‍ ഈ തുറമുഖപരിപാടിയെ മുക്തകണ്ഠം പാടിപ്പുകഴ്ത്തുകയാണ്. ഇതേപോലെ ഏതാനും വര്ഷം മുമ്പ് ആളുകളെ ആട്ടിയോടിച്ചു കൊച്ചിയില്‍ നടപ്പിലാക്കിയ വല്ലാര്‍പാടം പദ്ധതിയും ഇവര്‍ വാഴ്ത്തിയിരുന്നു.( ഇപ്പോള്‍ അതിന്റെ  യഥാര്‍ത്ഥഅവസ്ഥയെന്തെന്നു ഇവരാരും ഒന്നും എഴുതുന്നില്ല!)  എവിടെയും,''ദീപസ്തംഭം മഹാശ്ചര്യം .......'' എന്ന സൂക്തം തന്നെ പ്രമാണം!

കിറുക്കന്മാര്‍ ‍, വികസനവിരുദ്ധര്‍ , ദേശദ്രോഹികള്‍ എന്നിങ്ങനെ നിരന്തരം അധിക്ഷേപിക്കപ്പെടുന്ന ഒരു ന്യൂനപക്ഷമായ പരിസ്ഥിതിസ്നേഹികളും, മനുഷ്യസ്നേഹികളും, അത്തരം ലക്ഷ്യങ്ങളുള്ള ഏതാനും സാമൂഹിക സംഘടനകളും മാത്രമേ ഈ ആത്മഹത്യാപരമായ പദ്ധതിയെ എതിര്‍ക്കുന്നുള്ളൂ. ഒരേ സമയം പശ്ചിമഘട്ടത്തിന്റെയും പടിഞ്ഞാറന്‍ തീരക്കടലിന്റെയും പാരിസ്ഥിതിക സന്തുലനം തുലച്ചുകളയുന്ന പരിപാടികള്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒരു പദ്ധതിയാണിത് എന്ന് അവര്‍ തിരിച്ചറിയുന്നു എന്നതാണ് എതിര്‍പ്പിനു കാരണം.എല്ലാ ചതുപ്പുകളും തണ്ണീര്‍തടങ്ങളുംതോടുകളുംപുഴകളും നികത്തി ഫ്ലാറ്റ്സമുച്ചയങ്ങള്‍ പണിതുയര്‍ത്തുകയും നഗരത്തിലെ എല്ലാ ജലനിര്‍ഗമനമാര്‍ഗങ്ങളും എന്നേക്കുമായി അടച്ചുകളയുകയും ചെയ്തുകൊണ്ട് അരങ്ങേറിയ തകൃതിയായ നഗര വികസനമാണ് ചെന്നൈക്ക് വിനയായത്.എന്നാല്‍ ഇത് ചെന്നൈക്ക് മാത്രമല്ല,തിരുവനന്തപുരത്തിനും കൊച്ചിക്കും ഒക്കെ സംഭവിക്കാവുന്ന അവസ്ഥയാണെന്ന് വലിയ ഭയപ്പാടോടെ, സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്.എന്നിട്ടും ഇവിടെ സ്ഥിതി എന്താണ് ? ഫ്ലാറ്റുകളില്‍ അഗ്നിശമനനടപടികള്‍ തൃപ്തികരമല്ലാത്തത് ഭാവിയില്‍ ആപത്തുണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നു; കെട്ടിട നിര്‍മാണലോബികള്‍ക്ക് എല്ലാ നിയമങ്ങളും ലങ്ഘിക്കുവാനുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു. നിയമലന്ഘകര്‍ സര്‍ക്കാര്‍ തന്നെയാവുമ്പോള്‍ ‍, ഇനി ആരോടാണ് ജനങ്ങള്‍ അവരുടെ പരാതികള്‍ പറയേണ്ടത് ? തീരദേശസംരക്ഷണനിയമം, തണ്ണീര്‍ തട  സംരക്ഷണനിയമം, കെട്ടിടനിര്മാണസുരക്ഷാവ്യവസ്ഥകള്‍ എന്നിവ മാത്രമല്ല, ജനാധിപത്യം എന്ന സങ്കല്പം തന്നെ അധാനിമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും,കെട്ടിടനിര്‍മാണ ലോബികള്‍ക്കും വേണ്ടി  നഗ്നമായി അട്ടിമറിക്കപ്പെടുകയാണ്.സാമ്പത്തികവികസനമെന്ന വശീകരണമന്ത്രം ഉരുവിട്ടുകൊണ്ട്അനുഷ്ഠാനതീവ്രതയോടെ വികസനവെളിച്ചപ്പാടന്മാര്‍ ഉറഞ്ഞു തുള്ളുമ്പോള്‍  എന്തുചെയ്യേണ്ടൂ എന്നറിയാതെ ജനം അന്തം വിട്ടു നില്‍ക്കുന്നു. ഏറ്റവുംഒടുവില്‍ കെടുതികളുടെ പെരുമഴകള്‍ ചെന്നൈയിലെന്നപോലെ തങ്ങളെയും കാത്തിരിക്കുന്നു എന്ന തിരിച്ചറിവിലെയ്ക്ക് ആര്‍ക്കും ഉണരാതെ വയ്യ;

ഭ്രാന്തമായ ഈ വികസനം  വിനാശത്തിലെത്തിക്കും എന്ന വിവേകം ഇനിയും ഉണരുന്നില്ലെങ്കില്‍ ‍,അതിനനുസൃതമായി ആസൂത്രണവും പദ്ധതികളും മനുഷ്യോന്മുഖമായി മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ,കാലാവസ്ഥാവ്യതിയാനങ്ങളിലൂടെയും, മറ്റു പ്രകൃതി ദുരന്തങ്ങളിലൂടെയും ഒടുങ്ങുക എന്ന ദുര്‍ഗതിയിലേക്കാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭരണാധികാരികള്‍ അതിവേഗം നമ്മെ നയിച്ചുകൊണ്ടിരിക്കുക.സുനാമിയും ചെന്നൈയിലെ വെള്ളപ്പൊക്കവും, ആന്ധ്രയിലെ ചുഴലിക്കാറ്റും,വരള്‍ച്ചയും,ഉരുള്‍ പൊട്ടലുകളും ഒക്കെ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകള്‍ ആണെന്ന് തിരിച്ചറിയാതെ, നമ്മള്‍ കേരളീയര്‍ മാത്രം എങ്ങിനെയോ ഇതില്‍നിന്നെല്ലാം രക്ഷപ്പെടും എന്ന വ്യാമോഹമാണ് വെറും വ്യക്തിതലത്തിലെയ്ക്ക് ഒതുങ്ങി സാമൂഹികബാധ്യതകള്‍   ഗൌനിക്കാതെ കടന്നുപോവുന്ന മലയാളികളുടെ മനസ്സിന്റെ പുതിയ  ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രവണത.ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക.അവയുടെ കെടുതികള്‍  പരമാവുധി ലഘൂകരിക്കാനെങ്കിലുമുള്ള നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ നിനില്പിനുള്ള മുന്‍ ഉപാധിയാണെന്ന്തിരിച്ചറിഞ്ഞുകൊണ്ട്,വിനാശകരമായ പദ്ധതികളെ എതിര്‍ക്കുന്നവരെതെറി വിളിക്കുന്നത് നിര്‍ത്തി, അവര്‍ ചൂണ്ടിക്കാട്ടുന്നവസ്തുതകള്‍ യുക്തിസഹമായി പരിശോധിക്കാനും സാദ്ധ്യമായ പ്രതിരോധ-പരിഹാര നടപടികള്‍ ആലോചിച്ചു നടപ്പില്‍വരുത്തുവാനും ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുക-ഇതൊക്കെ പൌരന്മാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ദുരന്തങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളുക എന്നാല്‍  ‍, അവയുടെ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകഎന്നും ക്രിയാത്മകമായി അതിനുവേണ്ടി ഇടപെടുക എന്നും വിവക്ഷയുണ്ട്.വെറും വാചകമടി നമ്മെ രക്ഷപ്പെടുത്താന്‍ പോകുന്നില്ല എന്നെങ്കിലും നാം തിരിച്ചറിയണം.ദുരന്തങ്ങളെ 'ഒഴിവാക്കുന്നതിനെക്കുറിച്ച്' ' ചര്‍ച്ച ചെയ്യാവുന്ന ഘട്ടം പല മേഖലകളിലും'വികസിത' കേരളം ഇപ്പോള്‍ തന്നെ  പിന്നിട്ടു കഴിഞ്ഞു എന്നാണു തോന്നുന്നത്; ഇപ്പോള്‍ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത് 'ഡിസാസ്റ്റര്‍  മാനേജുമെന്റ്‌''എങ്ങിനെവേണം എന്നതിനെ ക്കുറിച്ച് മാത്രമാണ്!

ദുരന്തങ്ങള്‍ മുതലാളിത്തത്തിന് പ്രശ്നമല്ല; കാരണം അവ മൂലധനത്തിന്റെ ഒഴുക്ക് കൂട്ടുന്ന പ്രതിഭാസങ്ങളാണ് ; യുദ്ധവും അങ്ങിനെത്തന്നെ. 'ഡിസാസ്റ്റര്‍  കാപിറ്റലിസം' എങ്ങിനെ നവ ലിബറല്‍ സമ്പദവ്യവസ്ഥയെ പ്രചോദിപ്പിക്കുന്നു എന്ന് നവോമി ക്ലെയ്ന്‍ ഏതാനും വര്ഷം മുമ്പ്‌ 'ഷോക്ക്‌ ഡോക്ട്രിന്‍ ‍' എന്ന പുസ്തകത്തില്‍ വിശകലനം ചെയ്തത് ഓര്‍ക്കുക.ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും കമ്പോളമേല്‍ക്കൈ നേടാനുള്ള തന്ത്രമായി ദുരുപയോഗപ്പെടുത്തുന്ന 'ഫിലാന്ത്രോകാപിറ്റലിസ്റ്റ്''സമീപനങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.ഒരു പ്രതിഭാസത്തെയും അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശേഷി ഇതൊക്കെ ചേര്‍ന്ന് കെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ‍, ദുരന്തങ്ങളെക്കുറിച്ചു കൂടുതല്‍ ജാഗരൂകരാവുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്; മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുകയും.

പയ്യന്നൂര്‍; 6-12-2015

Tuesday, 24 November 2015

.മുസ്ലിങ്ങള്‍ഭാഷയ്ക്കും വിജ്ഞാനത്തിനും കലകള്‍ക്കും സാഹിത്യത്തിനും എല്ലാം നല്‍കിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് അവരെ ശത്രുക്കളായി കാണുന്ന സമീപനത്തെ ഹൃദയ സ്പര്‍ശിയായി ആവിഷ്കരിക്കുന്ന കവിത.അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനു ക്ഷമ ചോദിക്കേണ്ടിവരുന്ന വൈപരീത്യത്തെ, വിരുദ്ധോക്തിയുടെ പ്രയോഗത്തിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുകയാണ് ഈ കവിതയില്‍ .

കവി:                    അമീര്‍ ദാര്‍വിഷ്
മലയാള പരിഭാഷ:  കെ. രാമചന്ദ്രന്‍

കവിത:            *ഖേദിക്കുന്നു!*
                       *മനുഷ്യരാശിയോടു മുസ്ലിങ്ങളുടെ(അഥവാ മുസ്ലിം എന്ന്                                 കരുതപ്പെടുന്നവരുടെ) ക്ഷമാപണം*

മനുഷ്യരാശി സഹിക്കാന്‍ഞങ്ങള്‍  ഇടനല്‍കിയ എല്ലാറ്റിനും
ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
അല്ജിബ്രയ്ക്കും x എന്ന അക്ഷരത്തിനും.
ഞങ്ങള്‍ നിങ്ങളുടെ നേരെ എറിഞ്ഞു തരുന്ന വാക്കുകള്‍ക്കും മാപ്പ്;
ആംബര്‍ ‍, കാന്‍ഡി,കെമിസ്ട്രി,കോട്ടന്‍ ‍,ജിറാഫ്, ഹസാര്‍ഡ്‌
ജാര്‍ ‍, ജാസ്മിന്‍ ‍,ജമ്പര്‍ , ലെമണ്‍ ‍, ലൈം,ലൈലാക്
ഓറഞ്ച്, സോഫ,സ്കാര്‍ ലെറ്റ്‌, സ്പൈനാഷ്‌,
ടാലിസ്മന്‍ ‍, ടാഞ്ജറയ്ന്‍ ‍.താരിഫ്‌,ട്രാഫിക്‌, ട്യുലിപ്
മാറ്റ്‌ റസ്സ്,(അതെ, മാറ്റ്‌ റസ്സ് ), മസ്സാജ്,നിങ്ങള്‍ ആസ്വദിക്കുന്ന തടവല്‍ .
ഇതിനെല്ലാം ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.

ചൂടുള്ളപാനീയം ചോദിച്ച ജ്ഞാനോദയ ദാര്‍ശനികര്‍ക്ക്
മദ്യത്തിനുപകരം കാപ്പി നല്‍കിയതിനു മാപ്പ്
തുര്‍കികള്‍ കൊണ്ടുവന്ന കപ്പുചിനോകളുടെ പേരിലും മാപ്പ്
കറുത്ത അറബിക്കുതിരകളുടെ പേരിലും,
കണക്കിന്റെ പേരിലും,
പാരച്യൂട്ടിന്റെ പേരിലും മാപ്പ്

ആരോ എന്തോ ചെയ്തതിനു  അമേരിക്കയിലെ അബ്ദുള്‍ ഖേദിക്കുന്നു;
അയാള്‍ക്ക്‌ ആളെ അറിയില്ല; എങ്കിലും അയാള്‍ ഖേദിക്കുന്നു.
അമേരിക്കയിലേക്ക് കൊലംബസ്സിനെ അനുഗമിച്ചതിനു ഞങ്ങള്‍ ഖേദിക്കുന്നു
അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന, ആദ്യം കര സ്പര്‍ശിച്ച് 'ഹോണോലുലു' എന്ന് ആര്‍ത്തുവിളിച്ച അറബിയെ ഓര്‍ത്തും ഞങ്ങള്‍ ഖേദിക്കുന്നു
സ്പെയിനിലെ വാസ്തുശില്പങ്ങള്‍ക്കും, അല്‍ഹംബ്ര കൊട്ടാരത്തിനും മാപ്പ്.
സേവിളിലെ ചര്ച്ച്കള്‍ക്കും അവയുടെ ഉച്ചിയില്‍ ഞങ്ങള്‍ കൈ കൊണ്ട് പണിത ദാവീദിന്റെ നക്ഷത്രങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
പൂജ്യം മുതല്‍ ശതകോടിവരെ ദൈനം ദിനം നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ അക്കങ്ങള്‍ക്കും  മാപ്പ് ചോദിക്കുന്നു
അഡനനും,യസീദിയും(മുസ്ലീമായി തെറ്റിദ്ധരിക്കപ്പെട്ടആള്‍ ‍) പോലും
സിറിയയില്‍ ജനങ്ങളുടെ തലവെട്ടുന്ന അബുവിന്‍റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നു.
മുറിവുകളുണക്കുന്ന മെര്‍ക്കുറി ക്ലോറയ്ഡിനും ഖേദിക്കുന്നു;
കുറച്ചു ഞങ്ങള്‍ക്ക് തരു-
എന്തുകൊണ്ടെന്നാല്‍ , മേല്പ്പറഞ്ഞതെല്ലാം തുടങ്ങിയതിലുള്ള കുറ്റബോധം
ഈ ഭൂമിയുടെ അത്ര വലുപ്പമുള്ള മുറിവാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്.
വീട്ടില്‍നിന്നും ചവിട്ടിപുറത്താക്കിയപ്പോള്‍ സ്പെയിനിലെ മോറിസ്കോകള്‍
ദുക്ഖമകറ്റാന്‍ മീട്ടിയ ഗിതാറിന്റെ പേരിലും ഖേദിക്കുന്നു.
ഹുക്കയുടെ ചുണ്ടുകള്‍ നിങ്ങള്‍ മുത്തുമ്പോള്‍ അതിനും മാപ്പ്.
വിജ്ഞാന വ്യവസ്ഥകളുടെ വിശ്ലേഷണത്തിനും, 
അതിന്റെ ഉള്ളിന്റെ ഉള്ളിന്റെ യുള്ളില്‍ എന്താണെന്നറിഞ്ഞു ലോകത്തിനു കാട്ടിക്കൊടുക്കാനും ശ്രമിച്ചതിനു മാപ്പ്
തട്ടുതട്ടായ സമൂഹവിഭജനത്തെ ഒഴിവാക്കാന്‍
ഗ്രനഡയെ വെള്ളയായി ചിത്രീകരിച്ചതിന് മാപ്പ്.
അറബിക്കഥകളിലെ കഥകള്‍ക്ക് മാപ്പ്

ഓരോതവണ നക്ഷത്രം കാണുമ്പോഴും ഞങ്ങള്‍
വാനശാസ്ത്രത്തിന്റെ പേരില്‍ ഖേദിക്കാന്‍ ഓര്‍മിക്കും.
മോ ഫറ ഇവിടെ അഭയം തേടി
പിന്നെ ബ്രിടീഷു ചാമ്പ്യന്‍ ആയിത്തീര്ന്നതിനും മാപ്പ്
പ്രതിനിധാന മുക്തകലയ്ക്കും, ആലേഖന മാതൃകകള്‍ക്കും,ഉപരിതല അലങ്കാരപ്പണികള്‍ക്കും മാപ്പ് ചോദിക്കുന്നു.
ഞങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും മാപ്പ് ചോദിക്കുന്നു:
ട്യൂണമത്സ്യംമുതല്‍ ചിക്കന്‍ടിക്ക മസാലവരെയും,
ഹുമ്മൂസ്,
ഫലഫെല്‍,
ആപ്രികട്ട്
ഡോണര്‍ കബാബ്
ഷവര്‍മാ ചുരുള്‍
കസ്കസ്
ഇതിനൊക്കെയും.
ഏതെങ്കിലും കാര്യത്തില്‍  ക്ഷമ ചോദിക്കുവാന്‍ ഞങ്ങള്‍ മറന്നുപോയെങ്കില്‍ , അത് ഗൌനിക്കേണ്ടതില്ല.
എന്താണ് വിട്ടുപോയതെന്നറിയില്ലെന്കിലും , അതിനും മാപ്പ്.

റൂമിയുടെ പ്രണയകവിതകളുടെ കാര്യത്തിലാണ് ഏറ്റവുമധികം ഞങ്ങള്‍ ഖേദിക്കുന്നത്.
അവയിലൊന്ന് ഹതാശരായി നിങ്ങള്‍ക്കുനേരെ മുഴക്കുകയാണ്;

*പ്രിയപ്പെട്ടവനേ
എന്നെ എടുത്ത്കൊള്ളുക 
എന്റെ ആത്മാവിനെ മോചിപ്പിക്കുക.
നിന്റെ സ്നേഹം കൊണ്ട് നിറച്ചു
എന്നെ രണ്ടു ലോകങ്ങളില്‍നിന്നും സ്വതന്ത്രയാക്കുക
നിന്നിലൊഴികെ എന്തിലെങ്കിലും എന്റെ ഹൃദയം ഉടക്കിയാല്‍
ഉള്ളില്‍ നിന്നും തീ എന്നെ ദഹിപ്പിക്കട്ടെ

പ്രിയപ്പെട്ടവനേ
എനിക്കാവശ്യമുള്ളത് നീ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്റെ ചെയ്തികള്‍ എടുത്ത്കൊണ്ടുപോയ്ക്കോളൂ
എന്നെ നിന്നില്‍നിന്നു അകറ്റുന്ന
സര്‍വസ്വവുംഎടുത്ത്കൊണ്ടുപോയ്ക്കോളൂ"

ദയവായി ഞങ്ങള്‍ക്ക് മാപ്പ് തരണം
ഞങ്ങള്‍ ഖേദിക്കുന്നു; വേണ്ടത്ര ഇന്ന് ഖേദിക്കാന്‍ കഴിയുന്നില്ലല്ലോ.