Friday 16 January 2015

കവി: ചാൾസ് ബേണ്‍സ്റ്റീൻ
കവിത : യുദ്ധകഥകൾ  (War stories)2003
പരിഭാഷ: കെ.രാമചന്ദ്രൻ


യുദ്ധകഥകൾ
യുദ്ധം ഗദ്യത്തിന്റെ മറ്റൊരു മാർഗത്തിലുള്ള വികാസമാണ്
യുദ്ധം, ഖേദിക്കുന്നു എന്ന് ഒരിക്കലും പറയേണ്ടതില്ലാത്ത സ്ഥിതിയാണ്  
യുദ്ധം സദാചാര സുനിശ്ചിതത്വത്തിന്റെ യുക്തിസഹമായ അനന്തരഫലമാണ്
യുദ്ധം സൗന്ദര്യശാസ്ത്രവൈകല്യം  ബാധിച്ചവരുടെ സംഘർഷപരിഹാരമാണ്  
യുദ്ധംസ്വർഗത്തിലെക്കുള്ള വേഗം കുറഞ്ഞ തോണിയാണ്, നരകത്തിലേക്കുള്ള അതിവേഗ തീവണ്ടിയാണ്
യുദ്ധം ഒന്നുകിൽ ആശയവിനിമയത്തിന്റെ പരാജയമാണ്, അല്ലെങ്കിൽ, സാദ്ധ്യമായത്തിൽ ഏറ്റവും നേരിട്ടുള്ളആശയവിനിമയമാണ്
യുദ്ധം വിഡ്ഢികളുടെആദ്യത്തെ ആശ്രയമാണ്
യുദ്ധം അധികാരമുള്ളവരുടെ അക്രമത്തിനെതിരെ അധികാരമില്ലാത്തവരുടെ ചെറുത്തുനിൽപിനുള്ള സാധൂകരിക്കാവുന്ന അവകാശമാണ്   
യുദ്ധം വിഭ്രാന്തിയാണ് ,സമാധാനം ഭാവനാജന്യമാണ് എന്നതുപോലെതന്നെ
"യുദ്ധം മനോഹരമാണ്, കാരണം, തോക്കും വെടിയും പീരങ്കിയും വെടിനിർത്തലും
ഗന്ധങ്ങളും ശവമഴുകുന്ന നാറ്റവുമെല്ലാം   അതിൽ ഒരു ലയമായി ഒന്നിച്ചു ചേരുന്നു"
"യുദ്ധം, ചെയ്യേണ്ടപ്പോൾ എങ്ങിനെയാണ് ഒരു കാര്യം ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുന്നു"
യുദ്ധം, അതിന്നെതിരായവരുടെ ആത്മനിഷ്ഠ  സദാചാരത്തിനു ന്യായീകരണമല്ല.
യുദ്ധം, അപരരാണ്.
യുദ്ധം ഒരു നാഴിക നീളുന്ന ശ്മശാനത്തിലൂടെ അഞ്ചുനാഴിക നീണ്ട നടത്തമാണ്  
യുദ്ധം, ഞാൻ നേരത്തെ പറഞ്ഞതല്ലേ ഇത് എന്ന് പറയാൻ പ്രകൃതി സ്വീകരിക്കുന്ന ഒരു വഴിയാണ്.
യുദ്ധം, അവസരത്തെ രൂപപ്പെടുത്തലാണ്
യുദ്ധം നീതിയുടെ വിമുഖതയുള്ള അടിത്തറയും ബോധപൂർവമല്ലാതെ സ്വാതന്ത്ര്യം ഉറപ്പു നല്കുന്ന സംഗതിയുമാണ് .
യുദ്ധം രാജ്യസ്നേഹിയുടെ നഷ്ടസ്വപ്നമാണ്.
യുദ്ധം ആദർശവാദത്തിന്റെ സാവധാനമുള്ള മരണമാണ്
യുദ്ധം, വൃദ്ധന്മാർക്ക് ദൈനംദിനരാഷ്ട്രീയവും ചെറുപ്പക്കാർക്കു ഒട്ടും നേർപിക്കാത്ത യാഥാർത്യ വാദവുമാണ്.
യുദ്ധം ക്രൂരമുഖമുള്ള പ്രായോഗികവാദമാണ്.  
യുദ്ധം രാഷ്ട്രത്തിനു ,മോഹഭംഗം വ്യക്തിക്കെന്നതുപോലെയാണ് .
യുദ്ധം പാതയുടെ അവസാനമാണ് ;സ്വന്തം നിലയും പ്രസക്തിയും നഷ്ടപ്പെട്ടവർക്ക്‌
യുദ്ധം സ്വന്തം നിഴലിനെ ഭയപ്പെടുന്ന കവിതയാണ് ; എങ്കിലും അതിന്റെ കുതിപ്പിൽ ക്രോധം നിറഞ്ഞിട്ടുണ്ട്‌.
യുദ്ധം ഉരുക്കായിമാറിയ . പുരുഷന്മാരും ,ചാരമായിമാറിയ സ്ത്രീകളുമാണ് .
യുദ്ധം ഒരിക്കലും യുദ്ധത്തിനു കാരണമല്ല;എന്നാൽ വേറെയെന്തിനെങ്കിലും അത് കാരണമാവുന്നതും അപൂർവ്വം തന്നെ.
യുദ്ധം മൃതിയടയുന്ന സത്യമാണ്.;സത്യവും യുദ്ധത്തിൽ മൃതിയടയുന്നു
യുദ്ധം നഗ്നർക്കൊരു പ്രതിവിധിയാണ്
യുദ്ധം രാഷ്ട്രീയക്കാർക്കു മയക്കുമരുന്നാണ്
യുദ്ധത്തിനു ഒത്തുതീർപ്പിനോടുള്ള ബന്ധം ,രോഗാതുരതയ്ക്ക് മരണത്തോടുള്ളതാണ്.
യുദ്ധം പാട്ടില്ലാത്ത കവിതയാണ്.
യുദ്ധം ,ഭൂമിയുടെ ധാരാളിത്തത്തോടുള്ള ലോകത്തിന്റെ വഞ്ചനയാണ്.
യുദ്ധം ,ടെലിപ്രിന്റർ യന്ത്രത്തിനടുത്തു ഗോറില്ലയെ  ഇരുത്തിയതുപോലെയാണ്;
 ഒരിക്കലും ഒരു നല്ല തിരഞ്ഞെടുപ്പല്ല അത്;എന്നാൽ ചിലപ്പോൾ ഇതല്ലാതെ മറ്റു  തിരഞ്ഞെടുപ്പില്ലെന്നും വരാം .
യുദ്ധം രക്തമൂറ്റിക്കുടിക്കുന്ന ജ്വരമാണ്
യുദ്ധം ഒരിക്കലും മരണദേവതയുടെ തുടർച്ചയിൽ കവിഞ്ഞൊന്നുമല്ല. .
യുദ്ധം ചെറുപ്പക്കാരുടെ തെറ്റുകൾക്ക് പഴയ തലമുറ ചെയ്യുന്ന പരിഹാരമാണ്.
യുദ്ധം സദാചാരപരമാണ്;സമാധാനം ധാർമികവും.
യുദ്ധം ആണ് ആത്യന്തികമായ വിനോദോപാധി. 
യുദ്ധം മാംസത്തിൽ തന്നെയുള്ള പ്രതിരോധമാണ്.
യുദ്ധം, മുതലാളിത്തത്തിന് സ്വന്തം പരിധികൾ പരീക്ഷിക്കാനുള്ള മാർഗമാണ്.
യുദ്ധം വർഗ സംഘർഷത്തിന്റെ അനിവാര്യ ഉത്പന്നമാണ്
യുദ്ധം സാന്കേതികവിദ്യയുടെ അമ്മാവനാണ്.
യുദ്ധം, ചീത്തയായ ഒട്ടേറെ   യുദ്ധവിരുദ്ധകവിതകൾക്കുള്ള ഒഴികഴിവാണ്..
യുദ്ധം, മർദിതരായ ജനതയുടെ അവകാശമാണ്.
യുദ്ധം, വാർത്തയെ തടഞ്ഞുവയ്ക്കുന്ന വാർത്തയാണ്.
യുദ്ധം,ഒരിക്കലും സാക്ഷാത്കരിക്കാൻ കഴിയാത്ത വിപ്ലവത്തിന്റെ മുഖ്യ ആയുധമാണ്.
യുദ്ധം,ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് വേതനം നല്കുന്നു.
യുദ്ധം കലയില്ലാത്ത സർറിയലിസമാണ് .
യുദ്ധത്തിൽ വിജയമില്ല;അതിജീവനമേ ഉള്ളൂ.
യുദ്ധം, ശരിയെ നീക്കം ചെയ്യുന്ന ഇരട്ടത്തെറ്റാണ് .
യുദ്ധം,തത്വത്തിൻറെ പേരിൽ യുക്തിയെ ഉപേക്ഷിക്കലാണ്
യുദ്ധം, ആദർശത്തിനുവേണ്ടിയുള്ള ബലികർമമാണ്.
യുദ്ധം, യഥാർഥമായതിനെ അപവിത്രമാക്കുന്നു.
യുദ്ധം, നീതിയുക്തമായാൽപോലും, അനീതി നിറഞ്ഞത്‌ തന്നെ.
യുദ്ധം, മരിച്ചവർ ജീവിക്കുന്നവരോടു ചെയ്യുന്ന പ്രതികാരമാണ് .
യുദ്ധം ആൾ തെറ്റി നടപ്പിലാക്കപ്പെടുന്ന പ്രതികാരമാണ്.
യുദ്ധംകറുത്ത ഉടുപ്പിട്ട കുട്ടിയുടെ, ചുവന്ന ഉടുപ്പിട്ട സ്ത്രീയുടെ, നീല ഉടുപ്പിട്ട പുരുഷന്റെ നിലവിളിയാണ്.
യുദ്ധം അധികാരശൂന്യതയാണ്.
യുദ്ധം അസംസ്കൃതമാണ്.
യുദ്ധം.ഒരുരാഷ്ട്രം മറ്റൊന്നിനെതിരെ പ്രഖ്യാപിച്ചു  നടത്തുന്ന പോരാട്ടമാണ്;എന്നാൽ ഒരുരാഷ്ട്രംസ്വന്തം ജനങ്ങൾക്കെതിരെ നടത്തുന്ന അപ്രഖ്യാപിത അക്രമവുമാണ്.
യുദ്ധം സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനെങ്കിൽ തിന്മയല്ല;
ആത്മരക്ഷയ്ക്കുവേണ്ടി ആരെയോ വാഴ്ത്താനുള്ള ശ്രമം നന്മയുമല്ല.
യുദ്ധം സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്;
യുദ്ധം സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ മിത്രവും ആണ്.
യുദ്ധം പരിഹാരമാണ്; എങ്കിൽ പ്രശ്നമെന്നത് എന്താണ്
യുദ്ധം, സവാരിക്കാരന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന കുതിരയാണ്.
യുദ്ധംമനുഷ്യസമൂഹത്തിന്റെ അപര്യാപ്ത പ്രതീകമാണ്.
യുദ്ധം, പ്രാചീന ശത്രുതകളുടെ അണയുന്ന കനലുകളെ ജ്വലിപ്പിക്കാൻ പറ്റിയ മാർഗമാണ്.
യുദ്ധം, മനസ്സും ഹൃദയവും ഇല്ലാത്തവരുടെ മനസ്സും ഹൃദയവും കീഴടക്കാനുള്ള പോരാട്ടമാണ്.
യുദ്ധം,വിജയികൾ വിവരിക്കുന്ന ചരിത്രമാണ്.
യുദ്ധം, നാഗരികതയ്ക്കുള്ള അന്വേഷണത്തിനിടയിൽ സംഭവിക്കുന്ന നാഗരികതയുടെ മരണമാണ്.
യുദ്ധം,അല്പത്വത്തെ സാധൂകരിക്കുന്ന ലക്ഷ്യമാണ്‌.
യുദ്ധംഉണ്ടാക്കുന്നത് ധനികരും സഹിക്കേണ്ടിവരുന്നത് ദരിദ്രരും ആണ്.
യുദ്ധംഒരു രൂപകമല്ല.
ഒരു വിരുദ്ധോക്തിയുമല്ല. 
യുദ്ധം, അനുസ്യൂത ചലനമുള്ള ആത്മാർഥതയാണ്.
യുദ്ധം മാംസത്തിൽ കോറിയിട്ട ചെസ്സുകളിയാണ്.
യുദ്ധം തന്ത്രപരമായ മേധാവിത്വത്തിനുള്ള അടവുപരമായ അക്രമമാണ്
യുദ്ധം ഗാർഹികമായ നിസ്സംഗതയെ മൂടിവയ്ക്കാനുള്ള രാഷ്ട്രാന്തരീയ സക്രിയതയാണ്.
യുദ്ധം അമിതവേഗത്തിലോടുന്ന പിശാചാണ്.
യുദ്ധം ആണ് നമ്മുടെ ഒരേ ഒരു പ്രതീക്ഷ.
യുദ്ധം നമ്മുടെ പൈതൃകമാണ്.
യുദ്ധം നമ്മുടെ പിതൃസ്വത്താണ്.   
യുദ്ധം നമ്മുടെ അവകാശമാണ്.
യുദ്ധം നമ്മുടെ കർത്തവ്യമാണ്. 
യുദ്ധം ന്യായീകരിക്കപ്പെടുക,അത് യുദ്ധത്തിനു തടയിടുമ്പോൾ  മാത്രമാണ്.
യുദ്ധംഅവസാനിച്ചാലും അവസാനിക്കുന്നില്ല.
യുദ്ധം 'ഇവിടെ അവസാനിക്കുന്നു' എന്ന് മാത്രം.
യുദ്ധമാണ് ഉത്തരം.
യുദ്ധം ഇവിടെയാണ്.
യുദ്ധംഇതാണ്.
യുദ്ധംഇപ്പോൾ ആണ്
യുദ്ധം നമ്മളാണ്.

Monday 5 January 2015

കവി: ചാൾസ് ബേണ്‍സ്റ്റീൻ (ജനനം 1950)
കവിത : പെണ്ണന്റെ പാട്ട്  (The Ballad of  the Girly Man)
പരിഭാഷ: കെ.രാമചന്ദ്രൻ
അമേരിക്കൻ കവി,ഉപന്യാസകാരൻ പെൻസിൽവാനിയ സർവകലാശാലയിൽ അദ്ധ്യാപകൻ.1970 കളുടെ തുടക്കത്തിൽ   ശ്രദ്ധേയമായ പരീക്ഷണകവിതകളെഴുതുകയും 'ഭാഷ' എന്ന് പേരുള്ള മാസിക എഡിറ്റു ചെയ്യുകയും ചെയ്ത കവി.കവി ഉദ്ദേശിക്കുന്ന അർത്ഥം കണ്ടെത്തേണ്ടത്‌ വായനക്കാരന്റെ ബാദ്ധ്യതയാണെന്നു കരുതിയ "ഭാഷാകവിക'ളുടെ ഗ്രൂപ്പിൽ പെടുന്നു
കാലിഫോർണിയാ ഗവർണർ ആർണോൾഡു ഷ്വാർസെനെഗ്ഗർ റിപ്പബ്ലിക്കൻ പാട്ടിയുടെ എതിരാളികളെ മുഴുവൻ Girly men'   ( പെണ്ണന്മാർ )എന്ന് വിളിച്ചു അധിക്ഷേപിച്ചു.അതിനെതിരായ പ്രതികരണമാണ്  2004ൽ എഴുതിയ 'പെണ്ണന്റെ പാട്ടുകഥ 'എന്ന കവിത.ആ വഷത്തെ ഏറ്റവും ലൈംഗികമായ കവിതയ്ക്കുള്ള അവാർഡു സി എ കൊണ് റാഡ് ഈ കവിതയ്ക്ക് നല്കി. ദയ,കാരുണ്യം, സഹതാപം തുടങ്ങിയ മാനുഷികഗുണങ്ങളെ സ്ത്രീകക്ക് ചേർന്നതായും പുരുഷന്മാക്ക്  കൊള്ളാത്തതായും പരിഗണിച്ചു അത്തരം ഗുണങ്ങളുള്ള പുരുഷന്മാരെ അവഹേളിക്കാൻ  ആണ്‍കോയ്മയു്ടെ കാവൽഭടന്മാർ പ്രയോഗിക്കുന്ന പദമാണ്  'ഗെര്ളി  മെൻ'   ( പെണ്ണന്മാർ )എന്നത്.


പെണ്ണന്റെ  പാട്ട്  (The Ballad of  the Girly Man)

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.

ഒരിക്കൽ ശുപാ
ശ ചെയ്യപ്പെട്ട ജനാധിപത്യത്തെ
വീണ്ടും മെലിയിക്കുന്നതും  മലിനമാക്കുന്നതും
വെറുപ്പിനെ കവിതയെക്കാൾ ഇഷ്ടപ്പെടുന്ന ,
മൃഗീയമായ ഗൂഡോദ്ദേശമുള്ള,മനുഷ്യരാണ് .

ഉള്ളവരും ഇല്ലാത്തവരുമെന്നു ആളുകളെ എണ്ണുന്ന ,
ഡാർവിന്റെ വസ്തുതകളെ അധിക്ഷേപിക്കുന്ന ,
ഹാലിബർറ്റണ്‍ * സത്യമെന്നുദ്ഘോഷിക്കുന്നതിനെ ആരാധിക്കുന്ന ആളുകൾക്ക്
സങ്കീർണത എന്നത് നാലക്ഷരമുള്ള ഒരശ്ലീല പദമാണ് . 

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.

നരകത്തിൽനിന്നുള്ള തെമ്മാടികൾ സ്വാതന്ത്ര്യത്തിന്റെ കലവറ കയ്യേറിയിരിക്കുന്നു
ധനികർ കൂടുതൽ ധനികരാവുന്നു;ദരിദ്രർ കൂടുതൽ വേഗത്തിൽ മരിക്കുന്നു .
ഇതൊക്കെ അനുവദിക്കുന്ന ദൈവം ദൈവമേ അല്ല,
വെറും പ്രഭാഷണ വിസർജ്യം മാത്രം.

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
ഒരു പെണ്‍നിലപാടെടുക്കുക,
ഒരു പെണ്‍പാട്ട്  പാടുക
ഒരു പെണ്‍സരോങ്ങു ധരിച്ചു നൃത്തമാടുക.

കവിത ഒരിക്കലും ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ വിജയിക്കില്ല.
എന്നാൽ,അബദ്ധത്തിനു തുണയായി നില്ക്കുന്ന അബദ്ധവും വിജയിക്കില്ല.

ഞങ്ങൾ പെണ്ണന്മാര്ക്ക്
അനിശ്ചിതത്വതെയോ യുക്തിയെയോ പരസ്പരാശ്രിതത്വതെയോ ഭയമില്ല
പൊരുതുന്നതിനു മുമ്പ് ഞങ്ങൾ ചിന്തിക്കും;പിന്നെയും കുറെ ചിന്തിക്കും
ശ്രദ്ധ,കല, വിട്ടുവീഴ്ച ഇതിലെല്ലാമുള്ള ഞങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കും

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
എന്നിട്ട് ഈ പെണ്‍പാട്ട് പാടുക
പെണ്ണത്തവും  അഭിമാനവുമുള്ള ഞങ്ങൾ
യുദ്ധപാതയിൽനിന്നു രക്ഷപ്പെടാനായി മാത്രം  ഒരിക്കലും നുണപറയില്ല.

പെണ്ണന്മാരാണ് ക്രിസ്തുവിനെ കൊന്നതെന്ന്
പ്ലാറ്റിനം ഡി.വി. ഡി പറയുന്നു
ജൂതന്മാരും കറുത്തവരും സ്വവർഗാനുരാഗികളും
ഇപ്പോഴും  വഴിമുടക്കികളാണത്രെ

വളരെ വളരെക്കാലം മുമ്പ്
നിങ്ങളുടെ  ദൈവത്തെ ഞങ്ങൾ കൊന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്
എന്നാൽ, ഇറാക്കിൽ മരിക്കുന്ന ഓരോ ഭടനും
ഉള്ളിലെ ദൈവത്തെ കൊല്ലുകയാണ്‌;ഇനിയും മരിച്ചിട്ടില്ലാത്ത ദൈവത്തെ

സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.
ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു

അതിനാൽ, ഒരു പെണ്ണനായിത്തീരുക
ഒരു പെണ്‍പാട്ട്  പാടുക
ഒരു പെണ്‍നിലപാടെടുക്കുക,
ഒരു പെണ്‍സരോങ്ങു ധരിച്ചു നൃത്തമാടുക.

നരകത്തിൽനിന്നുള്ള തെമ്മാടികൾ സ്വാതന്ത്ര്യത്തിന്റെ കലവറ കയ്യടക്കുന്നു.
ധനികർ കൂടുതൽ ധനികരാവുന്നു;ദരിദ്രർ കൂടുതൽ വേഗത്തിൽ മരിക്കുന്നു .
ഇതൊക്കെ അനുവദിക്കുന്ന ദൈവം ദൈവമേ അല്ല,
വെറും പ്രഭാഷണ വിസർജ്യം മാത്രം.

അതിനാൽ, ഒരു പെണ്ണനായിത്തീരുക ,
എന്നിട്ട് ഈ പെണ്‍പാട്ട്  പാടുക
പെണ്ണത്തവും  അഭിമാനവുമുള്ള ഞങ്ങൾ
യുദ്ധപാതയിൽനിന്നു രക്ഷപ്പെടാനായി മാത്രം   ഒരിക്കലും  നുണ പറയില്ല.

ദുക്ഖിച്ചിരിക്കുന്നവരുടെ പൊറ്റകൾ ഭയംകൊണ്ട് ചീർത്തുവരുന്നു.
സത്യം കണ്ണീരിന്റെ മൂടുപടത്തിൽ മറച്ചുവയ്ക്കപ്പെടുന്നു.

.........................................................
കുറിപ്പ്: ഹാലിബർറ്റണ്‍ -ഹ്യൂസ്ടനിലും ദുബൈയിലും ആസ്ഥാനമുള്ള എണ്ണക്കമ്പനി.
80 രാജ്യങ്ങളിൽ പ്രവത്തിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനി ആണിത് .

Thursday 1 January 2015

യെഹൂദാ  ആമിഖായ് (1924-2000)ജര്‍മനിയില്‍ ജനിച്ചു പിന്നീട് പലസ്തീനിലേക്കും തുടര്‍ന്നു ജറുസലേമിലെയ്ക്കും കുടിയേറിയ ഹീബ്രു കവി. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസ്സറായിരുന്നു. മതാനന്തര മാനവികതയെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ദാര്‍ശനിക കവിയായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്.

കവി: യെഹൂദാ  ആമിഖായ്
കവിത : രാജി വച്ചൊഴിയുന്നവന്റെ പാട്ട്
പരിഭാഷ:കെ.രാമചന്ദ്രന്‍
രാജി വച്ചൊഴിയുന്നവന്റെ പാട്ട് 
1
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
എന്റെ മകന് എന്റെ അച്ഛന്റെ കണ്ണുകളാണ്
എന്റെ അമ്മയുടെ കൈകളാണ്
എന്റെ സ്വന്തം വായയാണ്
ഇനി എന്റെ ആവശ്യമില്ല. വളരെ വളരെ നന്ദി.
റഫ്രിജറേറ്റര്‍ നീണ്ട ഒരു യാത്രയുടെ മൂളക്കം ആരംഭിച്ചിരിക്കുന്നു.
അറിയപ്പെടാത്ത ഒരു പട്ടി, ഒരപരിചിതന്റെ നഷ്ടമോര്‍ത്തു തേങ്ങുകയാണ് .
2
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
ഞാന്‍ കൊടുത്തു തീര്‍ക്കാനുള്ളതെല്ലാം പല ഫണ്ടുകളിലേക്കായി കൊടുത്തു തീര്‍ത്തിട്ടുണ്ട്.
ഞാന്‍ പൂര്‍ണമായും ഇന്‍ഷൂര്‍ചെയ്തിട്ടുണ്ട്
ഇനി ലോകം എന്നെ കണക്കിലെടുക്കട്ടെ;
ഞാന്‍ അതുമായും അവയെല്ലാമായും കെട്ടുപിണഞ്ഞു കിടക്കുകയാണ്.
എന്റെ ജീവിതത്തിലെ ഓരോ മാറ്റവും അവര്‍ക്ക് പണച്ചെലവുണ്ടാക്കും;
എന്റെ ഓരോ ചലനവും അവരെ വേദനിപ്പിക്കും
എന്റെ മരണം അവരെ നിസ്വരാക്കും
എന്റെ ശബ്ദം മേഘങ്ങള്‍ക്കൊപ്പം കടന്നുപോകുന്നു.
എന്റെ വിടര്‍ത്തി നീട്ടിയ കൈ  കടലാസായി മാറിയിരിക്കുന്നു .
മറ്റൊരു കരാറ്.
ജനാലയ്ക്കടുത്ത മേശമേല്‍
ആരോ വച്ചുമറന്ന
മഞ്ഞപ്പനിനീര്‍ പൂക്കളിലൂടെയാണ് ഞാന്‍ ലോകം കാണുന്നത്.
3
ഒരു കടവും വീട്ടാന്‍ കഴിയാത്തവിധം എല്ലാം നഷ്ടമായ അവസ്ഥ!
ഈ ലോകം മുഴുവന്‍ ഒരു ഗര്‍ഭപാത്രമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
ഈ നിമിഷം ഞാന്‍ എന്നെ
അതിന്റെ ദയാവായ്പിനായി നിയോഗിക്കുന്നു;
എന്നോടുതന്നെ ഉത്തരവിടുന്നു
അതെന്നെ ദത്തെടുക്കട്ടെ, എന്നെ ശുശ്രൂഷിക്കട്ടെ 

ഞാന്‍ പ്രഖ്യാപിക്കുന്നു.
ഐക്യനാടുകളുടെ പ്രസിഡന്റ് എന്റെ അച്ഛനാണെന്ന്
സോവിയറ്റ് യൂണിയന്റെ ചെയര്‍മാന്‍ എന്റെ മുക്തിയാര്‍ ആണെന്ന്
ബ്രിട്ടീഷുമന്ത്രിസഭ എന്റെ കുടുംബമാണെന്ന്
മാവൊസെതൂങ്ങ്  എന്റെ അമ്മൂമ്മയാണെന്ന്
ഞാന്‍ രാജി വച്ചൊഴിയുകയാണ്.
ഞാന്‍ ആകാശങ്ങളെ ദൈവമെന്നു പ്രഖ്യാപിക്കുന്നു.
അവരെല്ലാം ചേര്‍ന്ന് മുന്നോട്ടുനീങ്ങിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തുകൂട്ടുന്നത്.
അവര്‍ ഇങ്ങിനെയൊക്കെ ചെയ്യുമെന്നു ഞാന്‍ ഒരിക്കലും ധരിച്ചിരുന്നില്ല.